ദുബായ് : ജെഎസ്കെ -വി.ജാനകി വേഴ്സസ് കേരള സ്റ്റേറ്റ് എന്ന സിനിമയുടെ പേരുമായുണ്ടായ വിവാദത്തിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ ഇടപെട്ടിട്ടില്ലെന്ന് നടൻ സുരേഷ് ഗോപി. ഒരു കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് എന്തുകൊണ്ട് ഇടപെട്ടില്ല എന്ന് ചോദിച്ചാൽ നിങ്ങളെന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു എന്നായിരിക്കും തന്റെ മറുപടി. ഇതിന് മുൻപ് ഒട്ടേറെ ചിത്രങ്ങൾ ഇത്തരത്തിൽ സെൻസർബോർഡ് ഇടപെടലുണ്ടായി മുറിച്ചുമാറ്റേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും അവർക്ക് ലഭിക്കാത്ത പരിഗണന മന്ത്രിക്ക് കൊമ്പുണ്ടെന്ന് പറഞ്ഞ് ഈ ചിത്രത്തിന് ലഭിക്കണമെന്ന് ആരും പറയരുതെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഞാനൊരു സത്യപ്രതിജ്ഞ ചെയ്ത കൗൺസിൽ അംഗമാണ്. അതിന്റെ മര്യാദകളെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്. വിവാദമുണ്ടായപ്പോൾ നിർമാതാക്കളെയും അണിയറപ്രവർത്തകരെയും ആരെയും അറിയിക്കാതെ എന്റെ പാർട്ടി നേതാക്കളുമായി കാര്യം ഉന്നത തലത്തിൽ ചർച്ച ചെയ്തത് തീരുമാനിക്കുന്നതിൽ എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു. എങ്കിലും ചെറിയ പ്രശ്നങ്ങൾ അവിടെയുമിവിടെയും ഉണ്ടായി. അതെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ലെന്നും മന്ത്രിസഭ അക്കാര്യം നിഷ്പക്ഷമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.റിലീസായി രണ്ട് ദിവസമേ ആയുള്ളൂവെന്നതിനാൽ പേര് വിവാദം സിനിമയെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ എന്ന് പറയാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും സംവിധായകൻ പ്രവീൺ നാരായൺ പറഞ്ഞു. വിവാദം പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറയുന്നതിൽ അർഥമില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു വിവാദമുണ്ടായതെന്ന് സിനിമ കണ്ടവർക്ക് മനസ്സിലാകും.

2018-22 കാലഘട്ടത്തിനിടയ്ക്ക് തിരക്കഥ പൂർത്തിയാക്കി 2023 ഏപ്രിലിൽ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു ഇത്. ഇതിനിടയ്ക്ക് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതടക്കം ഒട്ടേറെ കാര്യങ്ങൾ നടന്നു.ഒടുവിൽ ഇത്തരമൊരു വിവാദമുണ്ടായപ്പോൾ എങ്ങനെ നേരിടണമെന്നറിയാതെ ഞങ്ങൾ പകച്ചുപോയിട്ടുണ്ട്. ഒടുവിൽ വിഷയം കോടതിയിൽ നേരിടാമെന്ന തീരുമാനമെടുത്തു. കോടതിവിധിപ്രകാരം ചിത്രത്തിന്റെ പേരിൽ മാറ്റവും വരുത്തി. എന്നിട്ടും ഇതേക്കുറിച്ചുണ്ടാകുന്ന ചോദ്യങ്ങളും മറ്റും എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയ്ക്ക് വേദനയുണ്ടാക്കുന്നുവെന്നും പ്രവീൺ പറഞ്ഞു.

2022ൽ തിരക്കഥയെഴുതുമ്പോഴും കഥാപാത്രത്തിന് ജനകി എന്ന പേര് നൽകുമ്പോഴും 2025ൽ ഇത്തരമൊരു വിവാദമുണ്ടാകുമെന്ന് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ചിത്രത്തിലെ നടന്മാരായ മാധവ് സുരേഷ്, അസ്കർ അലി, നിർമാതാവ് ജെ.ഫണീന്ദ്ര കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അനുപമ പരമേശ്വരൻ, യദുകൃഷ്ണൻ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. സുരേഷ് ഗോപി അഡ്വ. ഡേവിഡ് ആബേൽ ഡോണോവനായിട്ടാണ് എത്തുന്നത്.
സിനിമ ഇന്നലെ മുതൽ ഗൾഫിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. കോസ്‌മോസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്, സേതുരാമൻ നായർ കാങ്കോൽ സഹനിർമാതാവാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഗൾഫിലെ വിതരണക്കാർ.