ദോഹ: ഗ്യാസ് ഉൽപാദനം നിർത്തിവെച്ച ഖത്തറിന്റെ തീരുമാനത്തെ ബോധപൂർവമായ രാഷ്ട്രീയ നീക്കമെന്ന് ആരോപിച്ച ഇസ്രായേൽ പ്രചാരണം ഖത്തർ തള്ളി. എൽ.എൻ.ജി ഉൽപാദനം നിർത്തിവെച്ചത് അമേരിക്കയിലെ എൽ.എൻ.ജി വിലയെ സ്വാധീനിക്കാനാണെന്ന ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് മുതിർന്ന ഖത്തറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കി.
രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങളേക്കാൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഖത്തർ മുൻഗണന നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ കൂടുതൽ പിരിമുറുക്കവും വിഭജനവും സൃഷ്ടിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താക്കൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ലോകത്തിലെ എൽ.എൻ.ജി വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഖത്തറിൽ നിന്നാണ്. ഇതിനിടെ ഖത്തർ എനർജിയുടെ റാസ് ലഫാൻ ഊർജകേന്ദ്രത്തിനും മിസഈദ് ഇൻഡസ്ട്രിയൽ സിറ്റിയിലെ പവർ പ്ലാന്റിലെ ജലസംഭരണിക്കും നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു, ഇത് ആഗോള എൽ.എൻ.ജി വിപണിയിൽ ആശങ്ക സൃഷ്ടിച്ചു.
ഇറാനും ഖത്തറും തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായാണ് ഗ്യാസ് ഉൽപാദനം നിർത്തിയതെന്ന് ഇസ്രായേലി രാഷ്ട്രീയ വിശകലന വിദഗ്ധൻ അമിത് സെഗാൽ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഖത്തർ വ്യക്തമാക്കി.








































