ദുബായ് : വിസാ തട്ടിപ്പ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേർക്ക് ദുബൈ സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി 25.21 മില്യൺ ദിർഹം പിഴ ചുമത്തി.ആളുകളെ നിയമ വിരുദ്ധമായി കൊണ്ടുവരുന്നതിന് പ്രതികൾ വ്യാജ കമ്പനികൾ സ്ഥാപിക്കുകയും, റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ നിയമപരമായ കാര്യങ്ങൾ ചെയ്യാതെ ആ കമ്പനികൾ പെട്ടെന്ന് അടച്ചു പൂട്ടുകയും ചെയ്തു.ദുബൈയിലെ ജനറൽ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) നടത്തിയ അന്വേഷണത്തിൽ, സംശയാസ്പദ രീതിയിൽ കമ്പനികൾ നടത്തിയവരെ പിടികൂടിയതിനെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ വിസാ തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുത്തു.കമ്പനികളുടെ ഓഫിസുകളിൽ സൂക്ഷ്മമായ നിരീക്ഷണം, പരിശോധനകൾ എന്നിവ നടത്തിയ ശേഷമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. നിയമ വിരുദ്ധമായി താമസ വിസ നേടുന്നതിന് മാത്രമായി കമ്പനികൾ സ്ഥാപിച്ചതാണെന്ന് സീനിയർ അഡ്വക്കേറ്റ് ജനറലും സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ മേധാവിയുമായ ഡോ. അലി ഹുമൈദ് ബിൻ ഖാതിം പറഞ്ഞു.

അറസ്റ്റിനെത്തുടർന്ന് പ്രതികളെ സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി പ്രോസിക്യൂഷന് കൈമാറി. പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുകയും കേസിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.കേസ് പരിഗണിച്ച ദുബൈ സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി വിവിധ രാജ്യക്കാരായ 21 പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചു.385 റെസിഡൻസി വിസകൾ നേടുന്നതിനും അവ ദുരുപയോഗം ചെയ്യുന്നതിനും ഉപയോഗിച്ച 33 വാണിജ്യ സ്ഥാപനങ്ങളെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായി ഡോ. ബിൻ ഖാതിം വിശദീകരിച്ചു. മിക്ക ബിസിനസ് ലൈസൻസുകളും വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് സ്വന്തമാക്കിയതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് കനത്ത തുക പിഴ ചുമത്തിയത്.”സമൂഹത്തിന്റെ സ്ഥിരതയും തൊഴിൽ വിപണിയുടെ സമഗ്രതയും കാത്തു സൂക്ഷിക്കുന്നതിനായി വിദേശികളുടെ പ്രവേശനത്തെയും താമസത്തെയും തൊഴിൽ ചട്ടങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങളുടെ ലംഘനങ്ങൾ പരിഹരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും” -അദ്ദേഹം കൂട്ടിച്ചേർത്തു.