സിംഗപ്പൂർ: ഇറാനെതിരെ യു.എസ്-ഇസ്രായേൽ സംയുക്ത നീക്കങ്ങൾ ശക്തമാകുന്നതിനിടെ, കൂടുതൽ സൈനികരെ മധ്യപൂർവേഷ്യയിലേക്ക് എത്തിക്കാൻ അമേരിക്കൻ യുദ്ധക്കപ്പൽ സിംഗപ്പൂർ തീരത്തെത്തി. ‘യു.എസ്.എസ് ട്രിപ്പോളി’ എന്ന അത്യാധുനിക യുദ്ധക്കപ്പലിന്റെ സാന്നിധ്യം കപ്പൽ നിരീക്ഷണ സംവിധാനങ്ങളിലൂടെ സ്ഥിരീകരിച്ചു.
ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായ 31-ാം മറൈൻ എക്സ്പെഡിഷണറി യൂണിറ്റിലെ (MEU) ഏകദേശം 2,200 സൈനികരാണ് കപ്പലിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 11ന് ഒക്കിനാവയിൽ നിന്ന് പുറപ്പെട്ട കപ്പൽ തെക്കൻ ചൈനാക്കടൽ കടന്ന് ചൊവ്വാഴ്ച സിംഗപ്പൂർ തീരത്തെത്തി. മണിക്കൂറിൽ ഏകദേശം 35 കിലോമീറ്റർ വേഗതയിലാണ് കപ്പൽ സഞ്ചരിക്കുന്നത്.
ഏകദേശം 850 അടി നീളവും 45,000 ടൺ ഭാരവുമുള്ള യു.എസ്.എസ് ട്രിപ്പോളി ഒരു ചെറിയ വിമാനവാഹിനിക്കപ്പലിനോട് സമാനമാണ്. ഇതിൽ F-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, MV-22 ഓസ്പ്രേ ട്രാൻസ്പോർട്ട് വിമാനങ്ങൾ, സൈനികരെ കരയിലെത്തിക്കാനുള്ള ലാൻഡിങ് ക്രാഫ്റ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഇറാനുമായി സംഘർഷ സാധ്യതകൾ ഉയരുന്നതിനിടെ ഇതിനകം തന്നെ 50,000ത്തോളം യു.എസ് സൈനികർ മധ്യപൂർവേഷ്യയിൽ വിന്യസിച്ചിട്ടുണ്ടെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഒഴിപ്പിക്കൽ ദൗത്യങ്ങൾക്കും കരയിലും കടലിലും ഒരുപോലെ സൈനിക നടപടികൾക്കും പരിശീലനം ലഭിച്ചവരാണ് പുതുതായി എത്തുന്ന മറൈൻ വിഭാഗം.
സുരക്ഷാ കാരണങ്ങളാൽ കപ്പലിന്റെ കൃത്യമായ ലക്ഷ്യസ്ഥാനം യു.എസ് നേവി വെളിപ്പെടുത്തിയിട്ടില്ല. സാധാരണയായി യുദ്ധക്കപ്പലുകൾ അവരുടെ സ്ഥാനം പുറത്തുവിടാറില്ലെങ്കിലും, സിംഗപ്പൂർ പോലുള്ള തിരക്കേറിയ കടൽപാതകളിലൂടെ സഞ്ചരിക്കുമ്പോൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ട്രാൻസ്പോണ്ടറുകൾ പ്രവർത്തനക്ഷമമാക്കിയെന്നാണ് വിവരം.









































