ദുബൈ: യു.എസ്-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ യു.എ.ഇയുടെ ആകാശം ഇന്ന് ശാന്തമായി തുടരുന്നു. വ്യാഴാഴ്ച രാജ്യത്തിന്റെ വ്യോമമേഖലയിൽ യാതൊരു ഭീഷണിയും കണ്ടെത്തിയിട്ടില്ലെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ സമീപകാലത്ത് തുടരുന്ന ആക്രമണ ഭീഷണികൾക്ക് താൽക്കാലിക വിരാമമായതായി വിലയിരുത്തപ്പെടുന്നു.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഈ ആക്രമണങ്ങളിൽ മൂന്ന് സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായും വിവിധ സംഭവങ്ങളിലായി 224 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരിൽ ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി എല്ലാ തരത്തിലുള്ള ഭീഷണികൾക്കും ശക്തമായ മറുപടി നൽകാൻ പ്രതിരോധ മന്ത്രാലയം സജ്ജമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.







































