തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ ഈ മാസം 18 വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയപ്പോൾ, മറ്റ് ജില്ലകളിലും ശക്തമായ ചൂട് അനുഭവപ്പെടുന്നു.
കൊല്ലത്ത് 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് മലമ്പുഴ അണക്കെട്ട് പ്രദേശത്ത് ചൊവ്വാഴ്ച 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനില 27.3 ഡിഗ്രിയും ആർദ്രത 36 ശതമാനവുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മുണ്ടൂർ ഐ.ആർ.ടി.സിയിലും 39 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി.
താപനില 40 ഡിഗ്രിയിലേക്ക് ഉയർന്നതോടെ പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് പല ഭാഗങ്ങളിലും. അതേസമയം, വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
പകൽ 10 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത് സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാരും മത്സ്യത്തൊഴിലാളികളും പുറം ജോലികളിൽ ഏർപ്പെടുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.







































