മക്ക: വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ജില്ലയിൽ അൽ മൻഷിയ പ്രദേശത്ത് ആളില്ലാത്ത ഒരു പഴയ കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അധികൃതർ നേരത്തെ തന്നെ പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്ന് നഗരസഭ അറിയിച്ചു. അപകടവിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
കെട്ടിടത്തിന് സമീപമുള്ള ഹോട്ടലുകളിലും താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന ആളുകളെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഉടൻ ഒഴിപ്പിച്ചു. തീർഥാടകരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആളില്ലാത്ത കെട്ടിടമായിരുന്നതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്.
നിലവിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ സംഘങ്ങൾ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതായും നഗരസഭ അറിയിച്ചു.








































