ഷാർജ : വായനലോകത്തിലൂടെ പുതിയ അറിവുകൾ പകരുന്ന ഷാർജയിലെ 16- മത് കുട്ടികളുടെ വായനോത്സവത്തിൽ തിരക്ക് വർധിച്ചു. കഴിഞ്ഞ ബുധനാഴ്ച ഷാർജ എക്സ്‌പോ സെന്ററിൽ ആരംഭിച്ച കുട്ടികളുടെ വായനോത്സവത്തിൽ ദിനംപ്രതി ആയിരക്കണക്കിന് വിദ്യാർഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. യുഎഇയിലെ വിവിധ സ്കൂളുകളിൽനിന്ന് ഒട്ടേറെ മലയാളി വിദ്യാർഥികളുമെത്തുന്നുണ്ട്. ഒപ്പംഅധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരും സന്ദർശകരാകുന്നു. പുതിയ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതോടൊപ്പം ഡിജിറ്റൽ വായനയ്ക്കും കുട്ടികൾ താത്പര്യം പ്രകടിപ്പിക്കുന്നു. നോവൽ, കോമിക് പുസ്തകങ്ങളെല്ലാം മേളയിൽ ആവശ്യക്കാരുണ്ട്. രാവിലെമുതൽ ഉച്ചവരെയാണ് ഏറ്റവുംകൂടുതൽ സ്കൂൾ കുട്ടികൾ മേളസന്ദർശിക്കുന്നത്. ഒപ്പം നടന്നും കളിച്ചും ചിരിച്ചും വായനയും വിനോദവും ഒരേപോലെ ആസ്വദിച്ചും സെൽഫി എടുത്തും കുട്ടികൾ മേളയെ വേറിട്ട അനുഭവമാക്കുകയാണ്.
സൈബർ സുരക്ഷയെക്കുറിച്ച് ശില്പശാല
ഓൺലൈനിലൂടെ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ അറിവുകൾ പകരുകയായിരുന്നു ‘പാസ്‌വേഡ് ക്രാക്കിങ്’ എന്ന ശില്പശാലയിലൂടെ. ഓൺലൈൻ ഹാക്കർമാർ നിറഞ്ഞ ലോകത്ത് അവയെ എങ്ങിനെ പ്രതിരോധിക്കാമെന്നായിരുന്നു കുട്ടികൾക്ക് കംപ്യൂട്ടർ വിദഗ്ധനായ ഇക്രീം അൽജുലി പറഞ്ഞുകൊടുത്തത്. പാസ്‌വേഡുകൾ ഏറ്റവുമെളുപ്പത്തിൽ തകർക്കുന്ന ഹാക്കർമാരെ കരുതിയിരിക്കണമെന്ന് പരിശീലകൻ ഓർമ്മിപ്പിച്ചു. ദുർബലമായ രഹസ്യകോഡുകൾ ഏറ്റവും വേഗത്തിൽ ഹാക്കർമാർ കണ്ടെത്തുന്നതെങ്ങിനെയെന്നും ശിൽപശാലയിൽ വിശദീകരിച്ചു. കുട്ടികൾക്കെല്ലാം കംപ്യൂട്ടർ ഉണ്ടെങ്കിലും ശരിയായി അവയെ കൈകാര്യം ചെയ്യാൻ സാധിക്കാറില്ല. മൗസ്, കീബോർഡ് എന്നിവപോലും ശരിയായി ഉപയോഗിക്കാൻ അറിയാത്തവരാണ് കൂടുതലും. എന്നാൽ പുതിയ യുവത്വം കംപ്യൂട്ടർ വിപ്ലവം സൃഷ്ടിക്കുന്നവരാണെന്നും അവ കാണാതിരുന്നുകൂടെന്നും ഇക്രീം അൽജുലി വ്യക്തമാക്കി. സൈബർ സുരക്ഷ ഓരോരാളും പഠിക്കേണ്ടതാണെന്നായിരുന്നു ശില്പശാലയുടെ കാതൽ. ഏറ്റവും എളുപ്പത്തിൽ ഹാക്കർമാർക്ക് കണ്ടെത്താൻ സഹായിക്കുന്ന ‘12345’ രീതിയിലുള്ള പാസ്‌വേഡുകൾക്കുപകരം സങ്കീർണമായ അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുത്തുന്നതാണ് ഉചിതമെന്നും പരിശീലകർ കുട്ടികൾക്ക് ഉപദേശംനൽകി.
വരയിൽ ഭാവന ചാലിച്ച് അമേരിക്കൻ ചിത്രകാരനും
ഭാവനയിൽ വിരിയുന്ന ചിത്രങ്ങൾ നർമം മാത്രമല്ല ബുദ്ധിവികാസത്തിനുള്ള നൂതന ചിന്തകളും സമ്മാനിക്കുമെന്ന് അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനുമായ സ്റ്റീഫൻ പാസ്തിസ് പറഞ്ഞു. ഷാർജയിൽ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.ചിത്രങ്ങളാണ് ഏറ്റവും നന്നായും ലളിതമായും കഥപറയുക. ഒരു ചിത്രത്തിൽ ഏറ്റവുംചെറിയ പുരികം വരയ്ക്കുന്നതിൽപ്പോലും കഥാഗതിയും ഒരാളുടെ സ്വഭാവവും വികാരപ്രകടനവും നിറഞ്ഞുനിൽക്കുന്നു.നിയമജീവിതം ഉപേക്ഷിച്ചുകൊണ്ട് കാർട്ടൂൺ വരകളിലേക്ക് തിരിഞ്ഞ അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പേൾസ് ബിഫോർ സൈ്വൻ എന്ന തന്റെ കാർട്ടൂൺ പരമ്പര ലോകശ്രദ്ധനേടിയ കാര്യവും സ്റ്റീഫൻ പാസ്തിസ് പറഞ്ഞു. ആ സൃഷ്ടിയ്ക്ക് 25 വയസ്സ് പൂർത്തിയായി, ഇതുവരെയായി 37 ഭാഷകളിലേക്ക് അവയുടെ വിവർത്തനങ്ങളുമുണ്ടായി. സംഗീതം, കല, ചിത്രരചന എന്നിങ്ങനെ കുട്ടികൾക്കിഷ്ടപ്പെട്ടതെന്തുംഅവരെ പഠിപ്പിക്കണമെന്നും സ്റ്റീഫൻ പാസ്തിസ് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് ഭാവിയിൽ എന്തൊക്കെചെയ്യണമെന്നും ആരാകണമെന്നുമുള്ള ചിന്തയുടെ സ്വാതന്ത്ര്യത്തിലേക്ക് അവരെ വിടുകയാണ് വേണ്ടതെന്നും സ്റ്റീഫൻ പാസ്തിസ് പറഞ്ഞു.