ദുബൈ: രാജ്യത്തെ തനത് ദേശീയ ഉൽപന്ന സവിശേഷതകളും അവയുടെ ഉറവിടവും സംരക്ഷിക്കാൻ യു.എ.ഇ സാമ്പത്തിക മന്ത്രാലയം ജിയോഗ്രഫിക്കൽ ജിയോഗ്രഫികൽ ഇൻഡികേഷൻസ് (ജി.ഐ) എന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു.”യു.എ.ഇയിലെ പ്രത്യേക ഭൂമിശാസ്ത്ര പ്രദേശങ്ങളുമായി സവിശേഷം ബന്ധപ്പെട്ടിരിക്കുന്ന” ഉൽപന്നങ്ങളെ ഔപചാരികമായി അംഗീകരിക്കാനും സംരക്ഷിക്കാനുമുള്ള ഇത്തരത്തിലുള്ള പ്രഥമ ഫെഡറൽ പദ്ധതിയാണിതെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.ദേശീയ വ്യാപാര മുദ്ര നിയമത്തിൽ സംയോജിപ്പിച്ചിരിക്കുന്ന ജി.ഐ സിസ്റ്റം, ഭൂമിശാസ്ത്രപരമായി നിർദിഷ്ട ഉൽപന്നങ്ങൾ രജിസ്റ്റർ ചെയ്യാനും സംരക്ഷിക്കാനുമുള്ള വ്യക്തമായ സമ്പ്രദായങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ദുരുപയോഗം തടയാനും ഉപയോക്താക്കൾക്ക് ഉൽപന്ന ഉറവിട ആധികാരികതയും ഗുണനിലവാരവും തിരിച്ചറിയാനും വിശ്വസിക്കാനും സാധിക്കുമെന്ന് ഉറപ്പാക്കാനായാണ് ഇതുസംബന്ധമായ നിയമ ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ബൗദ്ധിക സ്വത്തവകാശ (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്) ചട്ടക്കൂട് ശക്തിപ്പെടുത്താനും, ആഗോള തലത്തിൽ അതിന്റെ ദേശീയ ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കാനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത ഈ പ്രഖ്യാപനം അടിവരയിടുന്നതായും മന്ത്രാലയം പറഞ്ഞു. സാംസ്കാരികമായി പ്രാധാന്യമുള്ള ഉൽപന്നങ്ങളെ പ്രാദേശിക സമൂഹങ്ങൾക്ക് വിലപ്പെട്ട സാമ്പത്തിക ആസ്തികളാക്കി മാറ്റാനും, ‘വി ദി യു.എ.ഇ 2031’ എന്ന ദർശനവുമായി യോജിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണം വളർത്താനും ഈ സംരംഭം നിർണായകമാകുമെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു.ജി.ഐ ടാഗിംഗിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സേവനം നിലവിൽ സജീവമാണെന്ന് സാമ്പത്തിക മന്ത്രാലയം സൂചിപ്പിച്ചു. ആഭ്യന്തര, അന്തർദേശീയ ഉൽപാദകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഓരോ ഉൽപന്നത്തിന്റെയും ഭൂമിശാസ്ത്രപരവും പ്രകൃതിദത്തവും പരമ്പരാഗതവുമായ സവിശേഷതകൾ പരിഗണിക്കുന്ന സ്ഥാപിത മാർഗനിർദേശങ്ങൾ ഈ പ്രക്രിയ പാലിക്കും.യു.എ.ഇയുടെ വിശാലമായ സുസ്ഥിരതാ ലക്ഷ്യങ്ങളുടെയും ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള (എസ്.ഡി.ജി) അതിന്റെ വിന്യാസത്തിന്റെയും പശ്ചാത്തലത്തിലാണ് ജി.ഐ സംവിധാനത്തിന്റെ ആമുഖം രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഇതുസംബന്ധമായ റിപ്പോർട്ടിൽ പറഞ്ഞു.ദേശീയ ഉൽപന്നങ്ങളുടെ സംരക്ഷണം പ്രാദേശിക ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പരമ്പരാഗതവും ആധുനികവുമായ വ്യവസായങ്ങളുടെ മൂല്യ ശൃംഖലകൾ വർധിപ്പിക്കാനുമുള്ള മാർഗമായി കാണുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ നാല് ദേശീയ ഉൽപന്നങ്ങൾക്ക് ജി.ഐ അംഗീകാരം
ജി.ഐ അംഗീകാരം ലഭിച്ചത് സംബന്ധമായും അധികൃതർ വിശദീകരിച്ചു. ആദ്യ ഘട്ടത്തിൽ നാല് ദേശീയ ഉൽപന്നങ്ങൾക്കാണ് ജി.ഐ പദവി ലഭിച്ചത്.ഹത്ത തേൻ ആണ് ആദ്യത്തേത്. ഹത്ത മേഖലയിലെ സവിശേഷ പർവത പരിസ്ഥിതിയുടെയും പരമ്പരാഗത ഉൽപാദന രീതികളുടെയും ഫലമായുണ്ടാകുന്ന അതിന്റെ പ്രത്യേകമായ ഗുണനിലവാരത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.അംഗീകാരം ലഭിച്ച മറ്റൊരു സ്ഥാപനം റാസൽഖൈമ സെറാമിക്സ് ആണ്. ദീർഘകാല കരകൗശല പാരമ്പര്യത്തിനും എമിറേറ്റിന്റെ പ്രധാന കയറ്റുമതി എന്ന നിലയിൽ പ്രാധാന്യത്തിനും പേരു കേട്ടതാണ് ഈ സ്ഥാപനം.അൽ ദഫ്രയിൽ നിന്നുള്ള ദബ്ബാസ് ഈത്തപ്പഴമാണ് മൂന്നാമത്തേത്. ആധികാരിക കാർഷിക സ്വഭാവവും അൽ ദഫ്ര മേഖലയുടെ പെരുമയും കൊണ്ട് വ്യത്യസ്തമാണ് ഇത്.പരമ്പരാഗത ഈത്തപ്പന ഓലയാണ് നാലാമത്തേത്. യു.എ.ഇയുടെ സമ്പന്നമായ കരകൗശല പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കരകൗശല വസ്തുക്കൾ വിവിധ എമിറേറ്റുകളിലുടനീളം ഇത് മുഖേന ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.നിലവിൽ, ഭക്ഷ്യ-കരകൗശല വസ്തുക്കളിൽ ഉൾപ്പെടുന്ന 25 ഉൽപന്നങ്ങൾ കൂടി ജി.ഐ സാധ്യതാ രജിസ്ട്രേഷനു വേണ്ടിയുള്ള അവലോകനത്തിലാണ്. വർഷാവസാനത്തോടെ രജിസ്റ്റർ ചെയ്ത ഉൽപന്നങ്ങളുടെ ആകെ എണ്ണം ആറിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.