അബുദാബി: വിവിധ മേഖലകളിൽ യു എ ഇ – യു എസ് പങ്കാളിത്തം മെച്ചപ്പെടുത്താനുതകുന്ന 200 ബില്യൺ ദിർഹത്തിന്റെ കരാറുകൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബോയിംഗ് ബിഎഎൻ, ജിഇ എയ്‌റോസ്‌പേസ് ജിഇഎൻ, എത്തിഹാദ് എയർവേയ്‌സ് എന്നിവ തമ്മിലുള്ള 14.5 ബില്യൺ ഡോളറിന്റെ കരാറുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.എത്തിഹാദ് എയർവേയ്‌സിന് വേണ്ടി 28 വിമാനങ്ങൾ വാങ്ങാനുള്ളതാണ് ഈ കരാർ.ത്രിരാഷ്ട്ര ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് പ്രസിഡന്റ് ട്രംപ് യു എ ഇ യിലെത്തിയത്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കളുമായി അദ്ദേഹം നടത്തി. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, മത സമന്വയത്തിന്റെ പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഇടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. അമേരിക്കയിലെ ഓക്‌ലാഹോമയിൽ അലുമിനിയം സ്മെൽറ്റർ പദ്ധതി വികസിപ്പിക്കുന്നതിന് യു എ ഇ യിലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം കമ്പനി 4 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും. എക്സോൺ മൊബീൽ കോർപ്പ്, ഓക്സിഡന്റൽ പെട്രോളിയം, ഇ ഒ ജി റിസോഴ്‌സസ് എന്നിവയുമായി സഹകരിച്ച് എണ്ണ, പ്രകൃതിവാതക ഉൽപ്പാദനത്തിൽ പുതിയ പങ്കാളിത്തം സ്ഥാപിക്കുന്നതിന് അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക് 60 ബില്യൺ ഡോളർ മുതൽ മുടക്കും.
എ ഐ അധിഷ്ഠിത നിക്ഷേപങ്ങളിൽ കൂടുതൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. യു എസിന് പുറത്തുള്ള ഏറ്റവും വലിയ എ ഐ ഡേറ്റ സെന്റർ അബുദാബിയിൽ സ്ഥാപിക്കാൻ ഇമറാത്തി കമ്പനിയായ ജി 42 വുമായി ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
അടുത്ത പത്തു വർഷത്തിനിടെ യുഎസിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു.2035 ആകുമ്പോഴേക്കും യുഎഇയും യുഎസും സംയുക്തമായി ഊർജ്ജ മേഖലയിൽ 440 ബില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണെന്ന് വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ വ്യക്തമാക്കി.യു എ ഇ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ യാത്രയാക്കാൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തി. ട്രംപിന്റെ ഔദ്യോഗിക യാത്രാ വിമാനമായ എയർ ഫോഴ്‌സ് വണ്ണിന് അകമ്പടി സേവിക്കാൻ യു എ ഇ യുടെ എഫ് 16 പോർ വിമാനങ്ങളും എത്തിയിരുന്നു.