ദുബൈ: ഭീകര പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യയിൽ നിന്നുള്ള സർവ കക്ഷി പ്രതിനിധി സംഘത്തിന്റെ യു.എ.ഇ പര്യടനം സമാപിച്ചു. ഭീകരതക്കെതിരെ ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ചർച്ചകളിൽ യു.എ.ഇ ഉറപ്പു നൽകിയെന്ന് ഇന്ത്യൻ പാർലമെൻററി സംഘത്തെ നയിച്ച ഡോ. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ താജ് ദുബൈയിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പര്യടനം പൂർണ വിജയമായിരുന്നുവെന്നും, ചർച്ചകളിൽ ഒരു സംശയം പോലും യു.എ.ഇ ഉന്നയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ പഹൽഗാം ആക്രമണത്തിൽ യു.എ.ഇ ഇന്ത്യയ്‌ക്കൊപ്പമെന്നും, ഇന്ത്യയ്‌ക്കെതിരായ ഇത്തരം നീച ചെയ്തികളെ ശക്തിയുക്തം എതിർക്കുന്നുവെന്നും കഴിഞ്ഞ ദിവസം യു.എ.ഇ സഹിഷ്‌ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) പ്രതിരോധ-ആഭ്യന്തര-വിദേശ കാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരതയെ ചെറുക്കുന്നതിലും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലും ഇന്ത്യയുടെ മുൻനിര പങ്കിനെ അൽ നുഐമി എടുത്തു പറഞ്ഞുവെന്നും, വിവിധ മേഖലകളിലുള്ള ഇന്ത്യ-യു.എ.ഇ ബന്ധങ്ങളുടെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നും ഷിൻഡെ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തെ വ്യക്തമായി അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ ആദ്യ രാജ്യങ്ങളിൽ യു.എ.ഇ ഉൾപ്പെടുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശ കാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറിനെയും ഫോണിൽ വിളിച്ച് യു.എ.ഇയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചിരുന്നു.
പാക്കിസ്ഥാന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടാൻ കൂടിക്കാഴ്ചകൾ സഹായിച്ചു. ഒരു സന്ദേശം ലോകത്തിന് നൽകാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. സമാധാനവും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഭീകരതക്കെതിരെ സന്ധിയില്ലാ നിലപാടാണ് എന്നും ഇന്ത്യയ്ക്കുള്ളത് -അദ്ദേഹം വിശദീകരിച്ചു.
വ്യാപാരവും ഭീകരതയും ഒരുമിച്ച് പോകില്ല.വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാത്തതു പോലെയാണിത്. അതിർത്തി രാജ്യം ഇന്ത്യയോട് എന്താണ് ചെയ്യുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് സന്ദർശനം കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓപറേഷൻ സിന്ദൂറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കാനും, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ഊട്ടിയുറപ്പിക്കാനായുമായി നടത്തിയ യു.എ.ഇ സന്ദർശനത്തിൽ പ്രതിനിധികൾ പൂർണ സംതൃപ്തിയാണ് പ്രകടിപ്പിച്ചത്.ശിവസേന എം.പിയായ ഡോ. ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെയെ കൂടാതെ, ഇ.ടി മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), ഡോ. സസ്മിത് പത്ര (ബിജു ജനതാ ദൾ), സുരേന്ദ്ര ജീത് സിംഗ് അലുവാലിയ, ബാൻസുരി സ്വരാജ്, മനൻ കുമാർ മിശ്ര, അതുൽ ഗാർഗ് (ബി.ജെ.പി) എന്നിവരും, മുൻ അംബാസഡർ സുജൻ ചിനോയിയുമാണ് എട്ടംഗ പ്രതിനിധി സംഘത്തിലുള്ളത്. യു.എ.ഇയിലെ ദ്വിദിന യു.എ.ഇ സന്ദർശനം പൂർത്തിയായതോടെ സംഘം ഇന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെടും.വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും പങ്കെടുത്തു.