ദുബായ് : ലോക്കൽ ബാങ്കുകളുടെ റീടെയിൽ ഉപയോക്താക്കൾക്ക് 5,000 ദിർഹമിന്റെ മിനിമം ബാലൻസ് നിബന്ധന നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം യു.എ.ഇ സെൻട്രൽ ബാങ്ക് മാറ്റി വച്ചു.മിനിമം ബാലൻസ് തുക 3,000 ദിർഹമിൽ നിന്ന് 5,000 ദിർഹമായി ഉയർത്തുന്നത് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് രാജ്യത്തെ ലൈസൻസുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും (എൽ.എഫ്.ഐ) സെൻട്രൽ ബാങ്ക് നോട്ടീസ് അയച്ചതായും ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞു.2025 ജൂൺ 1 മുതൽ മിനിമം ബാലൻസ് 3,000 ദിർഹമി ൽ നിന്ന് 5,000 ദിർഹമായി ഉയർത്തുന്നത് സംബന്ധിച്ച് സെൻട്രൽ ബാങ്ക് പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ആഴ്ച നോട്ടീസ് അയച്ചിരുന്നു.നേരത്തെ പ്രഖ്യാപിച്ച നയ പ്രകാരം, ഉപയോക്താക്കൾ 5,000 ദിർഹമിന്റെ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, അവർക്ക് ക്രെഡിറ്റ് കാർഡോ, ധനകാര്യ ഇടപാടോ ഇല്ലെങ്കിൽ, പ്രതിമാസം 25 ദിർഹം അടയ്‌ക്കേണ്ടി വരുമായിരുന്നു.
ഈ തീരുമാനത്തിന്റെ സ്വാധീനം തൊഴിൽ വിപണിയിൽ സൃഷ്ടിക്കുന്ന മാറ്റം പഠിക്കാൻ ലക്ഷ്യമിടുന്നതിനാൽ, മിനിമം ബാലൻസ് വർധന താൽക്കാലികമായി നിർത്തി വയ്ക്കാനും, ഇതിന്റെ വിശദ അറിയിപ്പ് ഉണ്ടാകുന്നതു വരെ നടപ്പാകാത്തിരിക്കാനും സെൻട്രൽ ബാങ്ക് ലോക്കൽ ബാങ്കുകളോട് ആവശ്യപ്പെട്ടു.

5,000 ദിർഹമിന്റെ മിനിമം ബാലൻസ് നടപ്പാക്കുന്നത് മാറ്റി വയ്ക്കാനുള്ള തീരുമാനം താഴ്ന്ന-ഇടത്തരം വരുമാനക്കാരായ ജീവനക്കാർക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അവർക്ക് മിനിമം ബാലൻസ് നിലനിർത്തൽ പ്രയാസമാകും.