ദുബായ് : കുഞ്ഞുമക്കളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തു പോകുന്നത് തുടർക്കഥയാകുന്നു. ഈ വിഷയത്തിൽ എണ്ണമറ്റ ബോധവൽക്കരണ യജ്ഞങ്ങൾ ദുബൈ പൊലിസും മറ്റു അധികൃതരും നിരന്തരം നടത്തി വരുന്നുണ്ട്. എന്നിട്ടും മാതാപിതാക്കളുടെ അലംഭാവം മൂലം ഇത്തരം സംഭവങ്ങൾ തുടരുന്നത്, ഇനിയും അവബോധം ആവശ്യമുണ്ടെന്നതിലേയ്ക്ക് വിരൽ ചൂണ്ടുന്നു.കഴിഞ്ഞ ദിവസം രണ്ട് വയസുകാരൻ കാറിൽ കുടുങ്ങിപ്പോയ സംഭവം അതാണ് സൂചിപ്പിക്കുന്നത്.കുഞ്ഞിനെ തനിച്ചാക്കി മാതാപിതാക്കൾ സമീപത്തെ കടയിൽ ഷോപ്പിങ്ങിന് പോവുകയായിരുന്നു. മാതാപിതാക്കൾ തിരിച്ചെത്താൻ വൈകിയതോടെ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. പാർക്കിങ്ങ് സ്ഥലത്തേക്ക് തിരിച്ചെത്തിയ ‘അമ്മ കാണുന്നത് ജീവശ്വാസത്തിന് വേണ്ടി പിടയുന്ന കുഞ്ഞിനെയാണ്. ഉടൻ തന്നെ ദുബൈ പൊലിസിനെ വിവരം അറിയിച്ചു. പൊലിസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.
പൊലിസിന്റെ സമയോചിത ഇടപെടലിന് നന്ദി പറഞ്ഞ അമ്മ, തനിക്കുണ്ടായത് ദുഃഖകരവും വേദനാജനകവുമായ അനുഭവമാണെന്നും കുഞ്ഞുങ്ങളെ ഒരിക്കലും കാറിൽ തനിയെ വിടരുതെന്ന് മറ്റ് മാതാപിതാക്കളോട് അഭ്യർഥിക്കുന്നുവെന്നും പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ കാറുകളിലോ ലിഫ്റ്റുകളിലോ വീട്ടിലെ പൂട്ടിയ മുറികളിലോ
കുടുങ്ങിപ്പോയ 92 കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലിസ് അറിയിച്ചു.
പൂട്ടിയ വാഹനങ്ങളിൽ നിന്ന് 33 കുട്ടികളെയും ലിഫ്റ്റുകളിൽ നിന്ന് 7 പേരെയും വീടുകൾക്കുള്ളിൽ നിന്ന് 52 പേരെയും രക്ഷപ്പെടുത്തിയതായി ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിലെ ലാൻഡ് റെസ്‌ക്യൂ വിഭാഗം മേധാവി കേണൽ അബ്ദുല്ല അലി ബിഷ്‌വ പറഞ്ഞു.
യു.എ.ഇയിൽ താപനില ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തു പോകുന്നത് കൂടുതൽ അപകടകരമാണെന്ന് അബൂദബി പൊലിസ് മുന്നറിയിപ്പ് നൽകി.