ഷാർജ: സംസം വെള്ളമെന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാളെ അധികൃതർ പിടികൂടി. താമസയിടത്ത്
അനധികൃതമായി വാട്ടർ ബോട്ടിലിംഗ് നടത്തിയാണ് ഇയാൾ ഉയർന്ന വിലക്ക് വ്യാജ സംസം വെള്ളത്തിന്റെ വിൽപന നടത്തിയിരുന്നത്.പതിവ് പരിശോധനകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ വകുപ്പും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും ഏകോപിപ്പിച്ചാണ് തുടർ പരിശോധനകൾ നടത്തിയത്. സംസം വെള്ളം എന്ന് ലേബൽ ചെയ്ത കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയുടെപേരിൽ ലൈസൻസുള്ള ആർടി മിനറൽ വാട്ടർ ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക ഇൻവോയ്‌സുകൾ അധികൃതർ പിടിച്ചെടുത്തു. സ്ഥാപനം അടച്ചുപൂട്ടുകയും പിടിയിലായ ആളെ അന്വേഷണത്തിനായി ഷാർജ പോലീസിന് കൈമാറുകയും ചെയ്തു.നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ആളുകളെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഒബൈദ് അൽ തെനൈജി മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയോ സോഷ്യൽ മീഡിയ വഴി ഉൽപ്പന്നങ്ങൾ വാങ്ങുകയോ ചെയ്യരുതെന്ന് ഷാർജ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് 993 എന്ന കോൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.