ദുബായ് ∙ സിഐഡി വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറി മോഷണം നടത്തിയ ആറംഗ സംഘത്തിന് മൂന്നു വർഷം തടവും 14 ലക്ഷം ദിർഹത്തിലേറെ പിഴയും ദുബായ് കോടതി വിധിച്ചു. യുഎഇ സ്വദേശിയടക്കം അഞ്ച് ഏഷ്യക്കാരാണ് പ്രതികൾ. ജയിൽശിക്ഷ കഴിഞ്ഞതിന് ശേഷം ഏഷ്യൻ പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രധാന പ്രതി അറബ് വേഷം ധരിച്ച് മറ്റ് സംഘാംഗങ്ങൾക്കൊപ്പം കമ്പനിയിലേക്ക് എത്തുകയായിരുന്നു.യുഎഇ സ്വദേശിയാണ് ആദ്യം കമ്പനിക്കകത്തേക്ക് പ്രവേശിച്ചത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗ(സിെഎഡി) ത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരാണ് തങ്ങളെന്നാണ് കമ്പനി ജീവനക്കാരോട് ഇയാൾ പറഞ്ഞത്. ഇയാൾ സൈനിക ഐഡി കാർഡ് കാണിച്ചെങ്കിലും ഉടൻ മറച്ചു വയ്ക്കുകയായിരുന്നു. പിന്നീട് മറ്റ് മൂന്ന് പേര്‍ കൂടി അകത്തേക്ക് കയറി. അതിനുശേഷം കമ്പനി ഉടമയെ സ്വദേശി അടിക്കുകയും മറ്റുള്ളവർ ചേര്‍ന്ന് ജീവനക്കാരെ പിടിച്ചുവയ്ക്കുകയും ചെയ്തു.തുടർന്ന് സംഘം ഓഫീസ് ഷെൽഫിൽ നിന്ന് ഏകദേശം 17 ലക്ഷം ദിർഹം കവർന്നു. അതിനുപുറമെ, സുരക്ഷാ ക്യാമറയുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്ന സ്റ്റോറേജ് യൂണിറ്റും സംഘം കൊണ്ടുപോയി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ അറസ്റ്റിലായി. സംഘത്തിനെതിരെ മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇവരെ കുറ്റക്കാരാക്കുകയും ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ആ വിധി അപ്പീൽ കോടതി, കസേഷൻ കോടതി എന്നിവയും നിലനിറുത്തി.