ദുബായ്: ദുബായിലെ പ്രധാന നിരത്തുകളിലൊന്നായ ഉമ്മു സുഖീം സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 16,000 വാഹനങ്ങളായി ഉയർത്താനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ. പദ്ധതിനടപ്പാകുന്നതോടെ ജുമൈറ സ്ട്രീറ്റിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും ആറ് മിനിറ്റായി കുറയുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
ജുമൈറ, അൽ സഫ, അൽ വാസൽ സ്ട്രീറ്റുകൾ വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് ഉമ്മു സുഖീം സ്ട്രീറ്റ് നവീകരണം നടപ്പാക്കുന്നത്.

ദുബായിലെ നാല് തന്ത്രപ്രധാന ഗതാഗത ഇടനാഴികളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും,” ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
“നവീകരിച്ച ഇടനാഴി ജുമൈറ, ഉം സുഖീം, അൽ മനാര, അൽ സുഫൂഹ്, ഉം അൽ ഷെയ്ഫ്, അൽ ബർഷ, അൽ ഖൂസ് എന്നിവയുൾപ്പെടെയുള്ള സുപ്രധാന താമസ മേഖലയിൽ ഉള്ള രണ്ട് ദശലക്ഷത്തിലധികം പേർക്ക് ഗുണകരമാവും’.- അദ്ദേഹം വ്യക്തമാക്കി.കാൽനട നടപ്പാതകൾ, പ്രത്യേക സൈക്ലിംഗ് ട്രാക്കുകൾ, ബൊലെവാർഡുകൾ, ഊർജ്ജസ്വലമായ ഇടങ്ങൾ എന്നിവയും റോഡ് പദ്ധതിയുടെ ഭാഗമായി നിർമിക്കും. ആകെ 4,100 മീറ്റർ നീളത്തിൽ നാല് പാലങ്ങളും മൂന്ന് തുരങ്കങ്ങളും നിർമിക്കും.
