അബൂദബി/മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങളിൽ പ്രധാന നാഴികക്കല്ലായി മിനയിലും അറഫയിലുമുള്ള തീർത്ഥാടന ക്യാമ്പുകളിലെ സൗകര്യങ്ങൾ പരിശോധിച്ചുറപ്പു വരുത്താൻ പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം അറിയിച്ചു. മുഴുവൻ സേവനങ്ങളും സൗകര്യങ്ങളും ഇപ്പോൾ പൂർണമായും പ്രവർത്തന ക്ഷമമാണ്. യു.എ.ഇയിൽ നിന്നുള്ള 6,228 തീർത്ഥാടകരെ സ്വീകരിക്കാൻ ഇവിടം സജ്ജമായിട്ടുണ്ട്.പൗരന്മാർക്ക് സുഗമവും സുരക്ഷിതവും ആത്മീയമായി സംതൃപ്തവുമായ തീർത്ഥാടന അനുഭവം ഉറപ്പാക്കാനുള്ള യു.എ.ഇയുടെ നിരന്തര പ്രതിബദ്ധതയാണ് ഈ തയാറെടുപ്പുകൾ പ്രതിഫലിപ്പിക്കുന്നത്. സുഖ സൗകര്യങ്ങൾ, സുരക്ഷ, കാര്യക്ഷമത എന്നിവയുടെ ഉയർന്ന നിലവാരം പാലിക്കാൻ സമഗ്ര നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.സേവനങ്ങൾ പൂർണ തോതിൽ സജീവമാക്കിയെന്ന് യു.എ.ഇ ഹജ്ജ് കാര്യാലയം സ്ഥിരീകരിച്ചു. നൂതന എ.സി സംവിധാനങ്ങൾ, നവീകരിച്ച കാറ്ററിംഗ് ഉപകരണങ്ങൾ, വിപുലമായ മെഡിക്കൽ-അഡ്മിനിസ്ട്രേറ്റിവ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ഇപ്പോൾ തയാറാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മികച്ച രീതികൾക്കുമനുസൃതമായി ഉയർന്ന ശേഷിയുള്ള സാഹചര്യങ്ങളിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നതിനാണ് എല്ലാ സംവിധാനങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്.
ഈ വർഷം, ക്യാമ്പുകൾക്കുള്ളിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തണലുള്ള നടപ്പാതകൾ, ലാൻഡ്‌സ്കേപിംഗ്, ആധുനിക മിസ്റ്റിംഗ് ഫാനുകൾ സ്ഥാപിക്കൽ എന്നിവ ഉയർന്ന താപനിലയുടെ ആഘാതം കുറയ്ക്കാനും ഉഷ്ണ രോഗങ്ങൾ തടയാനും ലക്ഷ്യമിടുന്നു.
ഈ വർഷത്തെ ശ്രദ്ധേയ വികസനങ്ങളിൽ 400ലധികം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ പള്ളിയുടെ നിർമാണവും ഉൾപ്പെടുന്നു. കൂടാതെ, എല്ലാ അറഫ ക്യാമ്പുകളിലും അറഫ പ്രസംഗവും പ്രാർഥനകളും പ്രക്ഷേപണം ചെയ്യാൻ ഉന്നത നിലവാരമുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളുള്ള സമർപ്പിത പ്രാർത്ഥനാ മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.

ലോജിസ്റ്റിക് നിയന്ത്രണങ്ങളോ അസ്വസ്ഥതകളോ ഇല്ലാതെ ഹജ്ജിന്റെ ആത്മീയ മാനങ്ങളിൽ പൂർണമായും മുഴുകാൻ തീർഥാടകർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ മെച്ചപ്പെടുത്തലുകൾ മുഖേന ലക്ഷ്യമിടുന്നു.