ദുബായ് : ഈദ് അൽ അദ്ഹ കാലയളവിൽ ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2 എന്നീ ബീച്ചുകളാണിവ.അവധിക്കാലത്ത് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം.ബീച്ചുകൾ സാധാരണയായി വിവിധ വിഭാഗങ്ങളിൽപ്പെട്ട വലിയ ജനക്കൂട്ടങ്ങൾ എത്തുന്നതാണ്. കുടുംബങ്ങൾക്ക് മാത്രമായി പ്രത്യേക ബീച്ചുകൾ സമർപ്പിക്കുന്നതിലൂടെ, കൂടുതൽ സുഖകരവും സുരക്ഷിതവും ആസ്വാദ്യകരവുമായ വിനോദ അന്തരീക്ഷം പ്രദാനം ചെയ്യാനാകും.കഴിഞ്ഞ വർഷവും മുനിസിപ്പാലിറ്റി തിരഞ്ഞെടുത്ത ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി നീക്കി വച്ചിരുന്നു. ഈ നീക്കത്തെ നിരവധി ബീച്ച് സന്ദർശകർ സ്വാഗതം ചെയ്തു.
കൂടാതെ, വർധിച്ച തോതിലുള്ള സന്ദർശകരെ കൈകാര്യം ചെയ്യാനായി നൂതന ഉപകരണങ്ങളും മറ്റും സജ്ജീകരിച്ചതും, യോഗ്യരായ 126 ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നതുമായ ഒരു സമർപ്പിത സുരക്ഷാ സംഘത്തെയും മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.ബീച്ച് സന്ദർശകർക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കാനിത് സഹായിക്കും. ജനക്കൂട്ടത്തിന്റെയും ഗതാഗതത്തിന്റെയും ഒഴുക്ക് കൈകാര്യം ചെയ്യാനും, ബീച്ച് സുരക്ഷാ നിരീക്ഷണം, സംഭവങ്ങളോടുള്ള പ്രതികരണം എന്നിവയുൾപ്പെടെയുള്ള ഫീൽഡ് പ്രവർത്തനങ്ങൾക്കായും പരിശീലനം സിദ്ധിച്ച 100 ഇൻസ്പെക്ടർമാരുടെ സംഘം മേൽനോട്ടം വഹിക്കുന്നതാണ്.
കുടുംബങ്ങൾക്ക് സുരക്ഷിതവും സുഖകരവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ മുനിസിപ്പാലിറ്റി വിവിധ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി മുഴുവൻ ബീച്ച് പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതാണ്.ദുബൈ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലുള്ളതാണ് എമിറേറ്റിലെ ജലപാതകളും പൊതു ബീച്ചുകളും. അടിസ്ഥാന സൗകര്യ വികസനത്തിനും നഗരസഭ മേൽനോട്ടം വഹിക്കുന്നു. എല്ലാവർക്കും ഊർജസ്വലവും സ്വാഗതാർഹവുമായ വിനോദ അനുഭവം പകരാൻ ലോകോത്തര സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി.