ദുബായ്: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട മികച്ച സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അവധി ദിനത്തിലും യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും അവരുടെ സേവനങ്ങൾ വിലയിരുത്താനുമായിരുന്നു ഈ സന്ദർശനം.ജി.ഡി.ആർ.എഫ്.എ-ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി യാത്രക്കാരുടെ സേവനങ്ങൾ വിലയിരുത്തിയത്.

ഈദ് ആഘോഷ വേളയിൽ സഞ്ചാരികൾക്ക് സന്തോഷകരമായ യാത്രാനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിൽ പര്യടനം നടത്തിയത്.ദുബായുടെ അന്താരാഷ്ട്ര പ്രശസ്തി നിലനിർത്തുന്നതിനും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിനും വേണ്ടി ജി.ഡി.ആർ.എഫ്.എ നിരന്തരമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ അതീവ ശ്രദ്ധയോടെ പരിശോധിച്ചു. അവധി ദിവസത്തിലും യാത്രക്കാർക്ക് വേഗത്തിലും തടസ്സങ്ങളില്ലാതെയും യാത്ര ചെയ്യാൻ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മികവിനെ ലഫ്റ്റനന്റ് ജനറൽ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം അവർക്ക് ഈദ് ആശംസകളും നേർന്നു.യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള ആധുനിക സൗകര്യങ്ങളും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. 4 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി 2023 ഏപ്രിലിൽ ആരംഭിച്ച ‘കിഡ്സ് പാസ്പോർട്ട് പ്ലാറ്റ്‌ഫോം’, സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് ട്രാക്ക് തുടങ്ങിയ സംവിധാനങ്ങൾ സംഘം നേരിട്ട് വിലയിരുത്തി. ഈ സേവനങ്ങൾ യാത്രക്കാർക്ക് സംതൃപ്തമായ അനുഭവം നൽകുകയും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ അൽ മർറി പറഞ്ഞു.യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകാൻ ദുബായ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരെ നേരിട്ട് അഭിവാദ്യം ചെയ്യുകയും അവർക്ക് ഈദ് ആശംസകൾ നേരുകയും ചെയ്തു.