അജ്മാൻ: ഈദ് അൽ അദ്ഹ അവധി നാളികളിൽ അജ്മാനിലെ വിവിധ ഗതാഗത മാർഗങ്ങളിലൂടെ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി (എ.ടി.എ) 439,168 യാത്രക്കാരെ വഹിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34% വർധനയാണുള്ളത്. എമിറേറ്റിലെ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമതയും ഗതാഗത ശൃംഖലയിൽ വർധിച്ചു വരുന്ന പൊതുജന വിശ്വാസവും ഈ വളർച്ച പ്രതിഫലിപ്പിക്കുന്നു.അവധിക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ച ഗതാഗത മാർഗങ്ങളുടെ പട്ടികയിൽ ടാക്സികൾ ഒന്നാമതെത്തിയതായി എ.ടി.എ വെളിപ്പെടുത്തി. 380,622 യാത്രക്കാരെയാണ് ടാക്‌സികൾ വഹിച്ചത്. വ്യാപകമായ ലഭ്യതയും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള സ്മാർട്ട് ബുക്കിംഗ് സേവനങ്ങളും അവയുടെ ജനപ്രീതിക്ക് ഗണ്യമായ സംഭാവന നൽകി.
പൊതു ബസുകൾക്കും വർധിച്ച ഡിമാൻഡ് അനുഭവപ്പെട്ടു. 55,256 യാത്രക്കാർ ബസുകളിൽ യാത്ര ചെയ്തു. കൂടാതെ, 2,716 യാത്രക്കാർ അബ്ര വാട്ടർ ടാക്സി ഉപയോഗിച്ചു. 574 യാത്രക്കാർക്ക് സ്മാർട്ട് റിസർവേഷൻ സംവിധാനങ്ങൾ വഴി ലഭ്യമായ ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട് സേവനം പ്രയോജനപ്പെട്ടു.
മുൻകരുതൽ ആസൂത്രണത്തിലൂടെയും സൗകര്യപ്രദവും സമഗ്രവുമായ പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിലൂടെയും ഈ നേട്ടം സാധ്യമായതായി അതോറിറ്റി പറഞ്ഞു. വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, ഫീൽഡ് മോണിറ്ററിംഗ് ശക്തമാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഫലപ്രദമായ ഗതാഗത മാനേജ്മെന്റിനും അവധിക്കാലത്ത് വർധിച്ച ഗതാഗത ആവശ്യം നിറവേറ്റുന്നതിനും സഹായിച്ചു.
യാത്രക്കാരുടെ എണ്ണത്തിലെ ഈ ശ്രദ്ധേയമായ പെരുപ്പം ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ തുടർ നിക്ഷേപങ്ങളുടെയും, സ്മാർട്ട് ഡിജിറ്റൽ പരിഹാരങ്ങളുടെ സ്വീകാര്യതയുടെയും, ഉയർന്ന സേവന നിലവാരത്തോടുള്ള പ്രതിബദ്ധതയുടെയും വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് എ.ടി.എ ഊന്നിപ്പറഞ്ഞു. സുസ്ഥിരവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ നഗര ഗതാഗതം മികച്ചതാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന അജ്മാൻ വിഷൻ 2030മായി ഈ ശ്രമങ്ങൾ യോജിക്കുന്നു.