അബൂദബി: ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി ചൊവ്വാഴ്ച അബൂദബിയിൽ യു.എ.ഇ സഹിഷ്ണുതാ, സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ‘ഓപറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് അടുത്തിടെ യു.എ.ഇ സന്ദർശിച്ച ഇന്ത്യൻ സർവ കക്ഷി ഉന്നത പാർലമെന്ററി പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിച്ചതിനും, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പൊതു മൂല്യങ്ങൾ എടുത്തു കാണിച്ചതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തിയെന്നും യു.എ.ഇയിലെ ഇന്ത്യൻ എംബസി എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ പ്രതിരോധ-ആഭ്യന്തര-വിദേശ കാര്യ കമ്മിറ്റി ചെയർമാൻ അലി അൽ നുഐമിയെയും മിസ്രി കണ്ടു. ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും നേരിടാനുള്ള പ്രതിബദ്ധത ഇരു പക്ഷവും ആവർത്തിച്ചു.
യു.എ.ഇക്കകത്തും പുറത്തും സർക്കാർ-
സർക്കാറിതര, സ്വകാര്യ മേഖലകളിൽ 30 വർഷത്തിലേറെ അക്കാദമിക്-പ്രൊഫഷണൽ നേട്ടങ്ങൾ കൈവരിച്ച, തീവ്രവാദത്തിലും വിദ്യാഭ്യാസത്തിലും അന്താരാഷ്ട്ര വിദഗ്ധനായ അലി അൽ നുഐമിയും മിസ്രിയും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഭീകരതയെയും അക്രമ തീവ്രവാദത്തെയും നേരിടാനുള്ള അബൂദബി ആസ്ഥാനമായ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് തലവനും, ഇന്റർനാഷണൽ സ്റ്റിയറിംഗ് ബോർഡ് ചെയർമാനുമായി അൽ നുഐമി നിലവിൽ സേവനമനുഷ്ഠിക്കുന്നു.ഇന്ത്യ-യുഎഇ പാർലമെന്ററി സഹകരണത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു. ശിവസേന എംപി ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നുള്ള ഉന്നത തല സർവ കക്ഷി പ്രതിനിധി സംഘം അടുത്തിടെ യുഎഇയിൽ വിജയകരവും ഫലപ്രദവുമായ സന്ദർശനമാണ് നടത്തിയത്. ഇന്ത്യയോട് പൂർണ ഐക്യദാർഢ്യമാണ് യു.എ.ഇ പ്രകടിപ്പിച്ചത്.