ദുബായ് : പരസ്യ മേഖലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോഡിന്റെ ആദരം നേടി ലോക മലയാളികൾക്കും ഇന്ത്യക്കുമാകമാനം അഭിമാനമായി കണ്ണൂർ സ്വദേശി രമേശ് ബാബു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ ബഹുമതി കൈമാറി.യു.എ.ഇയിലെ പരസ്യ വ്യവസായ രംഗത്തെ ഏറ്റവും മുതിർന്ന വ്യക്തിത്വമാണ് രമേശ് ബാബു. രാജ്യത്തെ പ്രമുഖ ഇംഗ്ലിഷ്-അറബി-മലയാളം മാധ്യമങ്ങൾക്ക് വേണ്ടിയെല്ലാം ആദ്യ കാലത്ത് ശ്രദ്ധേയമായ നിരവധി പരസ്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.വിഖ്യാതമായ ഈ ഗിന്നസ് റെക്കോഡ് നേട്ടം അര നൂറ്റാണ്ടോളം നീളുന്ന തന്റെ ജീവിത സപര്യയിലെ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്നും, ഇക്കാര്യത്തിൽ തന്നെ സഹായിച്ച സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
47 വർഷവും 77 ദിവസവും (1977 ജൂൺ 12 മുതൽ 2024 ആഗസ്റ്റ് 28 വരെ) അച്ചടി മാധ്യമ പരസ്യ മേഖലയിൽ സുദീർഘ കാലം പ്രവർത്തിച്ചതിന്‍റെ അപൂർവതയ്ക്കായാണീ അംഗീകാരം ലഭിച്ചിരിക്കുന്നത്.ഡിജിറ്റൽ സംവിധാനങ്ങൾ മാധ്യമ മേഖലയിൽ എത്തുന്നതിന് മുൻപ് കൈ കൊണ്ട് പരസ്യങ്ങൾ രൂപകൽപന ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു അദ്ദേഹം. ആദ്യ കാലത്ത് കാലിഗ്രഫി പേനകളും സ്പ്രേ പെയിൻറുകളും ഉപയോഗിച്ചായിരുന്നു പരസ്യങ്ങൾ വരച്ചെടുത്തിരുന്നതെന്ന്, തന്റെ അക്കാലയളവിലെ കരിയർ ഓർത്തെടുത്ത് അദ്ദേഹം പറഞ്ഞു.നാട്ടിലായിരിക്കുമ്പോൾ തന്നെ വരയിലും ഡിസൈനിങിലും കഴിവ് തെളിയിച്ചിരുന്ന രമേശ് ബാബു 1974 ഏപ്രിൽ 16ന് മുംബൈയിൽ നിന്ന് കപ്പലിലാണ് ദുബൈയിൽ എത്തിയത്. എന്നാൽ, പ്രവാസത്തിന്‍റെ ആദ്യ കാലത്ത് പല ജോലികളും ചെയ്ത ശേഷമാണ് പരസ്യ മേഖലയിൽ പ്രവേശിച്ചത്. 1977ൽ അജ്മാനിൽ നയന ഇന്‍റർനാഷണൽ എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി. 1982ൽ ‘ഐ അഡ്വർടൈസിങ്’ എന്ന പേരിൽ അതിനെ റീബ്രാൻഡ് ചെയ്തു. പിന്നീട് 1992ൽ അൽ ഉയൂൻ അഡ്വർടൈസിങ് എന്ന പേരിൽ ദേര നായിഫിൽ (ഇന്നത്തെ മെലഡി ക്യൂൻ ഹോട്ടലിന് എതിർവശം) ഓഫിസ് ആരംഭിച്ചു. അര നൂറ്റാണ്ടോളം കാലം യു.എ.ഇയിൽ പ്രവർത്തിച്ച രമേശിന്‍റെ ഈ ഓഫിസ് പഴയ കാല പരസ്യങ്ങളുടെ മ്യൂസിയം എന്ന നിലയിൽ അദ്ദേഹം ഇന്നും നിലനിർത്തിയിരിക്കുന്നു. യു.എ.ഇയിലെ ആദ്യ ഇംഗ്ലിഷ് പത്രമായ ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് തുടങ്ങിയവയ്ക്കും; അറബി-മലയാളം പത്രങ്ങൾക്കും എണ്ണമറ്റ പരസ്യങ്ങൾ രമേശ് ബാബു ചെയ്തു നൽകിയിട്ടുണ്ട്. അവയുടെയെല്ലാം ഒറിജിനലുകളും, പകർപ്പുകളും, അന്നത്തെ പരസ്യ രീതികളും, സാമഗ്രികളും എല്ലാം ഈ ഓഫിസിൽ ഇന്നും കാണാനാകും. ഒരർത്ഥത്തിൽ, യു.എ.ഇയിലെ പ്രിന്റ് മീഡിയയുടെ ചരിത്ര മ്യൂസിയം കൂടിയാണ് രമേശ് ബാബുവിന്റെ ഈ ഓഫിസ് എന്ന് പറയാം.
ഇവിടത്തെ ആദ്യകാല വ്യവസായ പ്രമുഖരുമായും പത്ര സ്ഥാപന മേധാവികളുമായും സാംസ്കാരിക പ്രവർത്തകരുമായും അദ്ദേഹത്തിന് ഉറ്റ ബന്ധമാണുണ്ടായിരുന്നത്. പ്രഗത്ഭരായ പലരുമായുമുള്ള ബന്ധം ഇന്നും അദ്ദേഹം തുടരുന്നു.പത്രങ്ങൾക്ക് പുറമെ, റേഡിയോ, ടി.വി, സിനിമ പരസ്യങ്ങളും അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്.യു.എ.ഇയിലെ പ്രമുഖ പത്രങ്ങളിൽ ആദ്യമായി പ്രസിദ്ധീകരിച്ച പരസ്യങ്ങൾ ഡിസൈൻ ചെയ്യാൻ സഹായിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് രമേശ് ബാബു പറയുന്നു.
സംഭവ ബഹുലമായൊരു പ്രവാസ ജീവിത കാലഘട്ടമാണ് രമേശ് ബാബുവിന് യു.എ.ഇയിലുള്ളത്. പുരസ്‌കാരങ്ങൾക്ക് പഞ്ഞമില്ലാത്ത കാലത്ത് രമേശ് ബാബുവിന്റെ ഈ ഗിന്നസ് നേട്ടത്തിന് സ്വർണത്തേക്കാൾ തിളക്കമുണ്ടെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു.