ഫുജൈറ: ഫുജൈറയിൽ 16 കാറുകളും നാല് ട്രക്കുകളും ഉൾപ്പെട്ട കൂട്ടിയിടിയിൽ (മൾട്ടി വെഹിക്കിൾ പൈലപ്) 9 പേർക്ക് പരുക്കേറ്റു. ബുധനാഴ്‌ച രാത്രി വഈബ് അൽ ഹിന്നയ്ക്കും ദിബ്ബയ്ക്കുമിടയിലാണ് അപകടമുണ്ടായത്. ഇത് കനത്ത ഗതാഗത തടസത്തിനും റോഡ് പൂർണമായും അടച്ചിടലിനും വഴിയൊരുക്കി.
അടിയന്തര കോൾ ലഭിച്ചയുടനെ ദിബ്ബ അൽ ഫുജൈറയിൽ നിന്നുള്ള പൊലിസ് പട്രോളിംഗ് സംഘം ട്രാഫിക് ഓഫൈസർമാരുടെയും മസാഫി പൊലിസ് സ്റ്റേഷനിലെ ടീമുകളുടെയും നാഷണൽ ആംബുലൻസ് ജീവനക്കാരുടെയും പിന്തുണയോടെ സ്ഥലത്തെത്തി. അവർ പരുക്കേറ്റവരെ വേഗത്തിൽ സഹായിക്കുകയും ഗതാഗതം ക്രമീകരിക്കുകയും റോഡ് വീണ്ടും തുറക്കാൻ പരിശ്രമിക്കുകയും ചെയ്തു.പരുക്കേറ്റ 9 പേരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ വൈദ്യ സഹായം നൽകി.ഒരു കാറിന് തീപിടിച്ചതിനെ തുടർന്ന് മറ്റ് വാഹനങ്ങൾ വേഗം കുറച്ചതോടെയാണ് അപകട പാരമ്പരക്കിടയാക്കിയതെന്നും, വേഗതയിൽ സഞ്ചരിച്ച ഒരു ട്രക്ക് വേഗത കുറഞ്ഞ മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷിത അകലം പാലിക്കാത്തതും അപകടത്തിലേക്ക് നയിച്ചെന്നും പൊലിസ് നിഗമനത്തിൽ നിന്നും വ്യക്തമാകുന്നു.
ഡ്രൈവർമാർ പ്രത്യേകിച്ചും പർവത റോഡുകളിലും തിരക്കേറിയ പ്രദേശങ്ങളിലും ജാഗ്രത പാലിക്കാനും വേഗ പരിധി സൂക്ഷിക്കാനും മുന്നിലുള്ള വാഹനത്തിൽ നിന്ന് എപ്പോഴും സുരക്ഷിത അകലം പാലിക്കാനും ഫുജൈറ പൊലിസ് ജനറൽ കമാൻഡ് ഓർമിപ്പിച്ചു.അതിനിടെ, ഇക്കഴിഞ്ഞ തിങ്കളാഴ്ച രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 13 വിദ്യാർത്ഥികൾക്കും അധ്യാപകനും പരുക്കേറ്റു. ദേശീയ പാത ഇ311ൽ ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.ചൊവ്വാഴ്ച അജ്മാനിൽ രണ്ട് സ്കൂൾ ബസുകൾ ഉൾപ്പെട്ട മറ്റൊരു ചെറിയ അപകടമുണ്ടായി.എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. അൽ മുവൈഹത്ത് പ്രദേശത്താണ് അപകടമുണ്ടായത്.

ജനുവരി മുതൽ ആറ് മരണങ്ങൾ, 137 അപകടങ്ങൾ
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡി(ഇ311)ൽ ഈ വർഷം ജനുവരി മുതൽ ട്രക്കുകൾ മൂലമുണ്ടായ ഗതാഗതക്കുരുക്ക് ആറ് മരണങ്ങൾക്കും 137 അപകടങ്ങൾക്കും കാരണമായതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ വർഷം ആകെ 384 റോഡപകട മരണങ്ങൾ രേഖപ്പെടുത്തി. 2023ൽ 352 മരണങ്ങളാണുണ്ടായത്. 32 കേസുകൾ (9 ശതമാനം) കൂടുതലാണിത്.