ദുബായ് : ദുബായ് മറീനയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ ഉണ്ടായതിന് പിന്നാലെ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ആറ് മണിക്കൂറോളം കഠിന പ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലെ 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.ആളുകൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ(വെള്ളി) രാത്രി വൈകിയാണ് 67 നിലകളുള്ള മറീന പിനാക്കിൾ – ടൈഗർ ടവറിൽ തീപിടിത്തമുണ്ടായതെന്നും ഇപ്പോൾ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു..ഇന്ന് പുലർച്ചെ 2.21നാണ് ഒഴിപ്പിക്കൽ ശ്രമങ്ങൾ പൂർത്തിയായത്. അധികൃതർ ഇപ്പോൾ കെട്ടിടത്തിന്റെ ഡെവലപറുമായി ചേർന്ന് താമസക്കാർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ പ്രവർത്തിക്കുകയാണ്.തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ് . മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും താമസിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകൾ നിലയിൽ നിന്ന് തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ താഴേയ്ക്ക് പതിച്ച് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 2015 മേയ് 25ന് 47-ാം നിലയിലെ അടുക്കളയിൽ തീ പിടിത്തമുണ്ടായിരുന്നു . അത് 48-ാം നിലയിലേക്ക് പടർന്നെങ്കിലും ദുബായ് സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കിയിരുന്നു . ദ് ടോർച്ചിന് സമീപമാണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്. ഈ ടോർച്ച് 2015ലും 2017ലും രണ്ടുതവണ തീപിടിത്തത്തിന് ഇരയായിട്ടുണ്ട്.