ദുബായ് : നഗരത്തിന്റെ പൊതുഗതാഗത വ്യൂഹം കൂടുതൽ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യാനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 637 പുതിയ ബസുകൾ എത്തിക്കാൻ 1.1 ബില്യൺ ദിർഹമിന്റെ വമ്പൻ കരാറിൽ ഒപ്പുവച്ചു. ആർ.ടി.എയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായ പദ്ധതിയാണിത്.യൂറോപ്യൻ ‘യൂറോ 6’ ലോ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാണിവ. 40 ഇലക്ട്രിക് ബസുകളും ഇതിലുൾപ്പെടുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ, ഇത്തരത്തിലുള്ള ആദ്യ ഓർഡറാണിത്. 2025ലും 2026ലുമായാണ് ബസുകളുടെ വിതരണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
രാജ്യാന്തര പൊതു ഗതാഗത അസോസിയേഷനായ യു.ഐ.ടി.പിയുടെ ഗ്ലോബൽ പബ്ലിക് ട്രാൻസ്‌പോർട്ട് സമ്മിറ്റിന്റെ 2026ലെ ആതിഥേയരായി ദുബൈയെ തെരഞ്ഞെടുത്തത്, എമിറേറ്റിന്റെ വർധിച്ചു വരുന്ന ആഗോള സ്ഥാനത്തേയും അതിന്റെ സംയോജിത അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ആർ.ടി.എ എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയരക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.പ്രധാന അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ദുബൈയുടെ ആഗോള സാന്നിധ്യത്തെ ഈ തെരഞ്ഞെടുപ്പ് സ്ഥിരീകരിക്കുകയും, അതിന്റെ വികസിത പൊതുഗതാഗതത്തിന്റെയും ബഹുജന ഗതാഗത സംവിധാനങ്ങളുടെയും കാര്യക്ഷമത എടുത്തു കാട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുഗതാഗതത്തിലൂടെയും പങ്കിടുന്ന മറ്റു യാത്രാ ഉപാധികളിലൂടെയും നടത്തിയ യാത്രകളുടെ അളവ് 2006ലെ 6%ൽ നിന്ന് 2024ൽ 21.6% ആയി ഉയർന്നു. അടിസ്ഥാന സൗകര്യങ്ങളിലും സേവന വിപുലീകരണത്തിലും നടന്നു വരുന്ന നിക്ഷേപങ്ങൾ ഇതിന് കാരണമായി.
637 പുതിയ ബസുകൾ ഈയിടെയായി എത്തിക്കാനായത് എമിറേറ്റിലുടനീളം ബസ് സർവിസുകൾ കൂടുതൽ വികസിപ്പിക്കുകയും ദുബൈയുടെ ദീർഘ കാല സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അൽ തായർ നിരീക്ഷിച്ചു. 2050 ആകുമ്പോഴേക്കും 100% വൈദ്യുതിയിലും ഹൈഡ്രജനിലും പ്രവർത്തിക്കുന്ന പബ്ലിക് ബസ് ഫ്ലീറ്റിലേക്ക് മാറാനുള്ള ആർ.ടി.എയുടെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഈ പുതിയ വാഹനങ്ങൾ.