ദുബായ് : ഇറാൻ-ഇസ്രാഈൽ സംഘർഷം ആഗോള വിമാന യാത്രയെ ബാധിക്കാൻ തുടങ്ങിയതോടെ കൂടുതൽ പ്രയാസത്തിലായി യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.പ്രത്യേകിച്ചും, യൂറോപ്, യു.എസ്, കിഴക്കൻ യൂറോപ് എന്നിവ ഉൾപ്പെടുന്ന റൂട്ടുകൾക്കുള്ള റദ്ദാക്കൽ അഭ്യർത്ഥനകളിൽ കുത്തനെ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിക്കുന്നു.നിലവിലെ അവസ്ഥ മറ്റു റൂട്ടുകളെയും ബാധിച്ചിട്ടുണ്ട്.
ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ഫ്ലൈറ്റ് റഡാർ 24, ഫ്ലൈറ്റ് അവെയർ എന്നിവയിൽ നിന്നുള്ള വിമാന യാത്രകളുടെ വിവരങ്ങൾ പ്രശ്നങ്ങളില്ലാത്ത പ്രദേശങ്ങളിൽ നിന്നും ദുബൈയിലേക്കുള്ള വിമാനങ്ങളുടെ റദ്ദാക്കലുകളിലും വലിയ വർധന കാണിക്കുന്നുണ്ടെന്നാണ് അതിശയകരമായ വിവരം.ഇതിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളും ഉൾപ്പെടുന്നു. വിമാന സർവിസ് റദ്ദാക്കലുകൾ ജൂൺ 7ന് ശേഷം ഏകദേശം 5%ൽ നിന്നും 20% വരെ ഉയർന്നിട്ടുണ്ടിപ്പോൾ.ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലുള്ള പ്രധാന വിമാന ഇടനാഴികളായ ഇറാൻ, ഇറാഖ്, ഇസ്രാഈൽ, ജോർദാൻ എന്നിവിടങ്ങളിലെ വ്യോമാതിർത്തി അടച്ചിട്ടതാണ് പ്രശ്നത്തിന്റെ കാതൽ. ജൂൺ 13ന് സംഘർഷം ആരംഭിച്ച ശേഷം നിയന്ത്രിത മേഖലകളിൽ വിമാനങ്ങൾ വഴിതിരിച്ചുവിടാൻ വിമാന കമ്പനികൾ പാടു പെടുന്നു. ഇത് കൂടുതൽ വിമാന സമയങ്ങൾ, ഷെഡ്യൂളിംഗ് തടസ്സങ്ങൾ, പലപ്പോഴുമുണ്ടാകുന്ന പൂർണമായ റദ്ദാക്കലുകൾ എന്നിവയിലേക്ക് നയിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ ഈ തടസ്സത്തിന്റെ ഫലമായി വിമാനങ്ങളും ജീവനക്കാരും ദൈർഘ്യമേറിയ ഫ്ലൈറ്റ് റൊട്ടേഷനുകളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് ഇരട്ട റൂട്ടുകൾ റദ്ദാക്കാനും ദീർഘ ദൂരമോ അല്ലെങ്കിൽ, ഉയർന്ന വരുമാനമുള്ള സേവനങ്ങൾക്കോ മുൻഗണന നൽകാനും വിമാന കമ്പനികളെ നിർബന്ധിതമാക്കുന്നു.പ്രതിസന്ധി നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, വ്യോമമേഖല വ്യാപകമായി അടച്ചിടുന്നത് കാരണം ഇപ്പോൾ സർവിസിൽ കാലതാമസമോ വഴിതിരിച്ചുവിടലോ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച മുതൽ ഓഗസ്റ്റ് മധ്യം വരെ ഷെഡ്യൂൾ ചെയ്ത യാത്രകൾക്കുള്ള റദ്ദാക്കലുകളിൽ ഗണ്യമായ വർധനയുണ്ടെന്നാണ് വിവരം. ബാധിത ലക്ഷ്യ സ്ഥാനങ്ങളിലെ അനിശ്ചിത സ്ഥിതി ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കുന്നതോടൊപ്പം, മടക്ക വിമാനങ്ങളുടെ പ്രവചനാതീതത സ്വഭാവം പരിഭ്രാന്തി ഉയർത്തുകയും ചെയ്യുന്നു.യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ പ്രധാന കേന്ദ്രമായ ഇസ്തംബൂൾ വഴി ബന്ധിപ്പിക്കുന്ന വിമാനങ്ങൾ സാധാരണ 1 മുതൽ 3 വരെ ശതമാനത്തിൽ നിന്നും 5 മുതൽ 10 വരെ ശതമാനം റദ്ദാക്കൽ നിരക്കുകൾ കാണിക്കുന്നു.സംഘർഷ മേഖലയിലല്ലാത്ത നഗരങ്ങളിൽ നിന്ന് പറക്കുന്ന യു.എ.ഇ യാത്രക്കാർക്ക് പോലും അവസാന നിമിഷ മാറ്റങ്ങൾ, കാലതാമസം, അല്ലെങ്കിൽ വിമാനങ്ങൾ നിർത്തലാക്കൽ എന്നീ പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
സുരക്ഷ ഒരു ഘടകമാണ്. എന്നാൽ, ഏറ്റവും വലിയ ആശങ്ക കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ കുടുങ്ങിപ്പോകുകയോ ദീർഘനേരം കാലതാമസം നേരിടുകയോ ചെയ്യുന്നതാണെന്ന് യു.എ.ഇയിലെ ഒരു ട്രാവൽ ഏജന്റ് പറഞ്ഞു. ആളുകൾക്ക് സൗകര്യപ്രദമായ പദ്ധതികളാണ് തങ്ങൾക്കുള്ളതെന്നും, സങ്കീർണമായേക്കാവുന്ന പദ്ധതികൾ ഒഴിവാക്കാനും, സാധ്യമാകുന്നിടത്തെല്ലാം പൂർണമായും റീഫണ്ട് ചെയ്യാവുന്ന ടിക്കറ്റുകൾ വാങ്ങാനും പൊതുവെ ഉപദേശിക്കാറുണ്ടെന്നും ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു.വേനൽക്കാല യാത്ര ഇതിനകം തന്നെ ഉയർന്ന നിലയിലെത്തുകയും വിമാന ലഭ്യത കർശനമാക്കുകയും ചെയ്യുന്നതിനാൽ, അവസാന നിമിഷം യാത്രാ പദ്ധതികൾ റീബുക്ക് ചെയ്യുകയോ ക്രമീകരിക്കുകയോ ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു.

ഇനി പറയുന്ന കാര്യങ്ങൾ പിന്തുടരുന്നതിലൂടെ കുറെ പ്രശ്നങ്ങൾ യാത്രക്കാർക്ക് ഒഴിവാക്കാനാകും:
വിമാനങ്ങൾ സൂക്ഷ്മമായി ട്രാക്ക് ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം. നേരിട്ട് ബാധിക്കപ്പെടാത്ത റൂട്ടുകളിൽ പോലും മാറ്റങ്ങൾ നേരിടാം. സൗകര്യപ്രദമായ നിരക്കുകൾ തിരഞ്ഞെടുക്കുക എന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. റീഫണ്ട് ചെയ്യാവുന്നതോ മാറ്റാവുന്നതോ ആയ ടിക്കറ്റുകൾ എടുക്കാൻ സൂക്ഷ്മത കാണിക്കുക.കണക്റ്റിംഗ് റൂട്ടുകൾ പരിശോധിക്കുക എന്നതും പ്രധാനമാണ്. സംഘർഷ ബാധിത പ്രദേശങ്ങളിലൂടെ പറക്കുന്ന വിമാനങ്ങൾ അനിശ്ചിതത്വമുള്ളതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്.
ബദൽ ഹബുകൾ പരിഗണിക്കേണ്ടത് പ്രസക്തമായ കാര്യമാണ്. ബാധിക്കപ്പെടാത്ത പ്രദേശങ്ങൾ വഴിയുള്ള നേരിട്ടുള്ള വിമാനങ്ങളോ റൂട്ടുകളോ കൂടുതൽ സ്ഥിരത നൽകിയേക്കാം.എയർലൈൻ ഷെഡ്യൂളുകളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ യു.എ.ഇ യാത്രക്കാർ തങ്ങളുടെ യാത്രകൾ ഇപ്പോഴും ജാഗ്രതയോടെ ആസൂത്രണം ചെയ്യാനും, എയർലൈനുകളുടെയും ട്രാവൽ ഏജന്റുമാരുടെയും ഏറ്റവും പുതിയ ഉപദേശങ്ങൾ സ്വീകരിക്കാനും ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർ അഭ്യർത്ഥിക്കുന്നു.