അബൂദബി: ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവിസ് കമ്പനിയായ വിസ് എയർ ഈ വർഷം സെപ്തംബർ 1 മുതൽ അബൂദബി പ്രവർത്തനം നിർത്തി വയ്ക്കും. മിഡിൽ ഈസ്റ്റ് മേഖലയിലെ ഭൗമ രാഷ്ട്രീയ സാഹചര്യം, നിയന്ത്രണപരമായ വെല്ലുവിളികൾ, കടുത്ത മത്സരം എന്നിവ കാരണം അബൂദബിയുമായുള്ള സംയുക്ത സംരംഭത്തിൽ നിന്ന് ഒഴിവാകുകയാണെന്നും അധികൃതർ അറിയിച്ചു.ലണ്ടനിൽ ലിസ്റ്റ് ചെയ്ത കമ്പനി പ്രധാന പ്രാദേശിക വിപണികളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് പ്രതിസന്ധി നിറഞ്ഞതായി മനസ്സിലാക്കുന്നതിനാൽ, മധ്യ-പൂർവ യൂറോപ്പിലും തെരഞ്ഞെടുക്കപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്യൻ വിപണികളിലും തങ്ങളുടെ പ്രധാന ശക്തിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള “തന്ത്രപരമായ പുനഃക്രമീകരണ” ഭാഗമായാണീ തീരുമാനമെടുത്തതെന്നും അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി.”വിപണിയിലെ ചലനാത്മകത, പ്രവർത്തന രംഗത്തെ വെല്ലുവിളികൾ, മിഡിൽ ഈസ്റ്റിലെ ഭൗമ രാഷ്ട്രീയ സംഭവ വികാസങ്ങൾ എന്നിവയുടെ സമഗ്രമായ പുനർ മൂല്യനിർണയത്തിന് ശേഷ”മാണ് ഈ തീരുമാനം എടുത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.യു.എ.ഇയിൽ നിന്ന് പ്രവർത്തനമാരംഭിച്ച ആദ്യ അൾട്രാ-ലോ-കോസ്റ്റ് കാരിയറാണ് വിസ് എയർ അബൂദബി. എയർ അറേബ്യ, ജസീറ എയർവേയ്‌സ്, ഫ്ലൈ നാസ് തുടങ്ങിയ മറ്റ് തദ്ദേശ-മേഖലാ ബജറ്റ് കാരിയറുകൾ അബൂദബി ആസ്ഥാനമായി പ്രവർത്തനം നടത്തിയിരുന്ന വിസ് എയറിന് കടുത്ത മത്സരം സൃഷ്ടിച്ചു.

”വിസ് എയർ അബൂദബി പ്രവർത്തനങ്ങൾ നിർത്തിവച്ചതിന്റെയും തന്ത്രപരമായ പുനഃക്രമീകരണത്തിന്റെയും ഭാഗമായി 2025 സെപ്റ്റംബർ 1 മുതൽ എല്ലാ ലോക്കൽ വിമാന സേവനങ്ങളും നിർത്തി വയ്ക്കും. സംയുക്ത സംരംഭത്തിൽ നിന്ന് ഒഴിവാകാൻ കമ്പനി ഉദ്ദേശിക്കുന്നു. തുടർന്ന്, അതിന്റെ പ്രധാന വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും” -ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വിസ് എയർലൈൻ പറഞ്ഞു.”മിഡിൽ ഈസ്റ്റിൽ മഹത്തായൊരു പ്രയാണമാണ് ഞങ്ങൾ സൃഷ്ടിച്ചെടുത്തത്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പുതിയതും ചലനാത്മകവുമായ വിപണികളിൽ വിസ് ബ്രാൻഡ് വികസിപ്പിക്കാനുള്ള അക്ഷീണ പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും സമർപ്പിതരായ ഞങ്ങളുടെ ഉന്നത ജീവനക്കാരോട് ഞാൻ നന്ദി പറയുന്നു” -വിസ് എയർ സി.ഇ.ഒ ജോസെഫ് വരഡി പറഞ്ഞു.
പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വിസ് എയർ ഓഹരികൾ 1.84 ശതമാനം ഉയർന്ന് 1,051.0 പൗണ്ട് ആയി മാറി.