ദുബായ് : ദുബായിലെ ഒരു സ്ഥാപനത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) നടത്തിയ പരിശോധനയിൽ 3.5 ദശലക്ഷത്തിലധികം അനധികൃതവും നിയമ വിരുദ്ധവുമായ എക്സൈസ് സാധനങ്ങൾ പിടിച്ചെടുത്തു. കയറ്റുമതി ചെയ്യാനുള്ള വസ്ത്രങ്ങളിലും പാദ രക്ഷകളിലും ഒളിപ്പിച്ച വ്യാജ പുകയില, പാനീയ ഉൽപന്നങ്ങൾ എന്നിവയാണ് എഫ്.ടി.എ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഈ ഇനങ്ങൾക്ക് നൽകേണ്ട ആകെ നികുതി 133.2 ദശലക്ഷം ദിർഹമാണെന്ന് കണക്കാക്കുന്നു. എല്ലാ നിയമ വിരുദ്ധ സാധനങ്ങളും കണ്ടുകെട്ടിയിട്ടുണ്ടെന്നും, നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും എഫ്.ടി.എ സ്ഥിരീകരിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കണ്ടുകെട്ടിയ സാധനങ്ങൾ
1.56 ദശലക്ഷം പായ്ക്ക് സിഗരറ്റുകൾ.
1.77 ദശലക്ഷം പായ്ക്ക് ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും.
111,360 പായ്ക്ക് അസംസ്കൃത പുകയില.
4,000 പായ്ക്ക് ഹുക്ക പുകയില.
121 പായ്ക്ക് നിക്കോട്ടിൻ പൗച്ചുകൾ.
4,600 പായ്ക്ക് എക്സൈസ് പാനീയങ്ങൾ.
എക്സൈസ് സാധനങ്ങളുടെ ഉത്പാദകർ, ഇറക്കുമതിക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർ എക്സൈസ് നികുതിയും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2017ലെ ഫെഡറൽ നിയമം നമ്പർ 7ൽ പറഞ്ഞിരിക്കുന്ന നികുതി ചട്ടങ്ങൾ പാലിക്കണമെന്ന് ഫെഡറൽ ടാക്സ് അധികാരികൾ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി, നികുതി വെട്ടിപ്പ് തടയുന്നതിന് പുകയിലയിലും പുകയില ഉൽപന്നങ്ങളിലും ഡിജിറ്റൽ നികുതി സ്റ്റാംപുകൾ പ്രയോഗിക്കുന്നത് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് എഫ്.ടി.എ വ്യക്തമാക്കി.