ദുബായ് :യുഎഇയിൽ ഒരുദിവസം കഴിയുന്തോറും ചൂട് കൂടുകയാണ് . കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.ഓഗസ്റ്റ് 20 വരെ സമാനസ്ഥിതി തുടരാനാണ് സാധ്യത .2017ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ ഇത് മറികടന്നതായിട്ടാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താപനിലയിൽ വർധനവുണ്ടാകുന്നു എന്നതിന്റെ സൂചനയാണിത്.അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഈ താപനില വർധനക്കിടയിലും കിഴക്കൻ മലയോരപ്രദേശങ്ങളിലും തെക്കൻ മേഖലകളിലും മേഘരൂപീകരണം നടക്കുന്നുണ്ട്. ഇത് പലപ്പോഴും ഉച്ചകഴിഞ്ഞ് മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും കാരണമാകാറുണ്ട്. ഈർപ്പം കൂടുതലായതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും ചൂടും ഉഷ്ണവും വർധിക്കുന്നതായി അനുഭവപ്പെടാം.

ഈ മാസത്തെ ശരാശരി താപനില 34.7°സെൽഷ്യസിനും 36.5°സെൽഷ്യസിനും ഇടയിലാണ്. ഏറ്റവും ഉയർന്ന താപനില 40.9°സെൽഷ്യസിനും 43.2°സെൽഷ്യസിനും ഇടയിലായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 29.3°സെൽഷ്യസിനും 31°സെൽഷ്യസിനും ഇടയിലായിരിക്കും. 2013-ൽ ജബൽ മേബ്രയിൽ രേഖപ്പെടുത്തിയ 16.1°സെൽഷ്യസ് ആണ് ഓഗസ്റ്റിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. മണിക്കൂറിൽ 127.8 കി.മീ. വേഗത്തിൽ കാറ്റടിച്ചതായി 2023ൽ അൽ ഹയറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈർപ്പമുള്ളതും ചൂടുകൂടിയതുമായ കാലാവസ്ഥയാണ് ഓഗസ്റ്റ് മാസത്തിൽ പൊതുവായി യുഎഇയിൽ അനുഭവപ്പെടുന്നത്.