ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിയമനം പ്രഖ്യാപിച്ചത്.നേരത്തെ ആരോഗ്യമന്ത്രിയായിരുന്നത് അബ്ദുൽറഹ്മാൻ അൽ ഒവൈസിന്റെ സേവനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നന്ദി അറിയിച്ചു. ഫെഡറൽ ആരോഗ്യമേഖലയുടെ വികസനത്തിൽ അൽ ഒവൈസ് വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. തുടർന്നും സർക്കാർ സേവനത്തിൽ അൽ ഒവൈസ് ദേശീയ കൗൺസിൽ കാര്യങ്ങളുടെ സഹമന്ത്രിയായി തുടരും. 2018 സെപ്റ്റംബർ മുതൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അൽ സായേഗ്. യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മന്ത്രാലയത്തിന്റെ സാമ്പത്തിക, വാണിജ്യ കാര്യങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഏഷ്യൻ രാജ്യങ്ങളുമായും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്) അംഗങ്ങളുമായും യുഎഇയുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു.മന്ത്രിപദവികൾക്ക് പുറമെ, അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെയും (അഡ്‌നോക്) അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെയും (എഡിഎഫ്ഡി) ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. എമിറേറ്റ്സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫിന്റെ വൈസ് ചെയർമാനും യുഎഇ-യുകെ ബിസിനസ് കൗൺസിലിന്റെ സഹ ചെയർമാനുമാണ്. കൂടാതെ, അൽദാർ പ്രോപ്പർട്ടീസ്, മസ്ദാർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ നേതൃത്വ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ലൂയിസ് & ക്ലാർക്ക് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്