മുംബൈ: 2026 ലെ NEET UG ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ. നാസിക് സ്വദേശിയായ ശുഭം ഖൈർനർ (30) എന്ന വിദ്യാർഥിയെയാണ് നാസിക് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിലൂടെ 10 ലക്ഷം രൂപയ്ക്ക് ലഭിച്ച മാതൃകാ ചോദ്യപ്പേപ്പർ ഇയാൾ 15 ലക്ഷം രൂപയ്ക്ക് ഹരിയാനയിലെ ഒരാൾക്ക് മറിച്ചുവിറ്റതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
2026 നീറ്റ് യുജി പരീക്ഷയിൽ വന്ന ചോദ്യങ്ങളുമായി 95 മുതൽ 100 ശതമാനം വരെ സാമ്യമുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് മുമ്പ് വ്യാപകമായി പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൈപ്പടയിൽ തയ്യാറാക്കിയ ചോദ്യങ്ങൾ വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.
സംഭവത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ 45ലേറെപ്പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർന്നതിന്റെ ഉറവിടത്തെക്കുറിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്. ചോദ്യപ്പേപ്പർ അച്ചടിച്ച നാസിക്കിലെ പ്രസിൽ നിന്നാകാം ചോർച്ചയെന്നാണു രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സംശയിക്കുന്നത്. എന്നാൽ ടെലഗ്രാം ആപ്പിലൂടെയാണ് ചോദ്യങ്ങൾ നാസിക്കിലെ വിദ്യാർഥികൾക്ക് ലഭിച്ചതെന്നും പുണെയിൽ നിന്നുള്ള വിദ്യാർഥികളാണ് ഇത് കൈമാറിയതെന്നുമാണ് നാസിക് പൊലീസിന്റെ കണ്ടെത്തൽ.
രാജസ്ഥാനിലെ സീക്കർ പ്രദേശമാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അന്വേഷണ സംഘം കണ്ടെത്തിയത്. ഇവിടെ പ്രവർത്തിക്കുന്ന ഒരു കോച്ചിങ് സെന്ററിൽ നിന്നാണ് ചോദ്യങ്ങൾ പുറത്തായതെന്ന സൂചന National Testing Agencyക്കും പൊലീസിനും ലഭിച്ചത്.
അവസാന വർഷ ബിഎഎംഎസ് വിദ്യാർഥിയായ ശുഭം ഖൈർനറിന് 120 ചോദ്യങ്ങൾ അടങ്ങിയ സോഫ്റ്റ് കോപ്പിയാണ് ആദ്യം ലഭിച്ചത്. പിന്നീട് ഇത് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിദ്യാർഥിക്ക് വാട്സാപ്പിലൂടെ കൈമാറി. തുടർന്ന് രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ബിഹാർ എന്നിവിടങ്ങളിലേക്കും ചോദ്യങ്ങൾ പ്രചരിച്ചു.
കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിനിയായ വിദ്യാർഥിനിക്കും ചോദ്യപ്പേപ്പർ ലഭിച്ചതായി കണ്ടെത്തി. പിന്നീട് ഇവർ പിതാവിന് ഇത് കൈമാറുകയും, അദ്ദേഹം ഹോസ്റ്റലിലെ വിദ്യാർഥികൾക്കും സീക്കറിലെ കോച്ചിങ് സെന്ററിലേക്കും ചോദ്യങ്ങൾ പങ്കുവെക്കുകയുമായിരുന്നു. ഇതോടെയാണ് ചോർച്ചയെക്കുറിച്ചുള്ള വിവരം എൻടിഎക്കും പൊലീസിനും ലഭിച്ചത്.
തുടർന്ന് വിദ്യാർഥികളുടെയും കോച്ചിങ് സെന്റർ ജീവനക്കാരുടെയും പരാതിയെ തുടർന്ന് അന്വേഷണം ശക്തമാക്കുകയും പരീക്ഷ റദ്ദാക്കാൻ തീരുമാനിക്കുകയുമായിരുന്നു.








































