ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും സാമ്പത്തിക-സൈനിക ആവശ്യങ്ങൾ അംഗീകരിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന് ടെഹ്റാൻ വ്യക്തമാക്കി.
ടെഹ്റാൻ / വാഷിംഗ്ടൺ: ഇറാനും യുഎസും തമ്മിലുള്ള സൈനിക പിരിമുറുക്കത്തിന് അയവുവരാത്ത സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനടി പുനഃസ്ഥാപിക്കാനാവില്ലെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി. മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കുകയും ഉപരോധവും സൈനിക ഭീഷണികളും യുഎസ് പൂർണ്ണമായും അവസാനിപ്പിക്കുകയും ചെയ്യാതെ തന്ത്രപ്രധാനമായ ഈ ജലപാത തുറക്കില്ലെന്നാണ് ടെഹ്റാന്റെ നിലപാട്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ, സാങ്കേതികവും നാവികവുമായ ധാരണകൾ കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
മേഖലയിലെ യുഎസ് നാവികസേനയുടെ സാന്നിധ്യം പിൻവലിക്കുക, ഉപരോധങ്ങൾ നീക്കി മരവിപ്പിച്ച ഇറാന്റെ വിദേശ ആസ്തികൾ ലഭ്യമാക്കുക, സംഘർഷത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഇറാൻ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഈ നിബന്ധനകൾ വാഷിംഗ്ടൺ പൂർണ്ണമായി അംഗീകരിക്കുന്നതുവരെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് തടസ്സമില്ലാത്ത യാത്ര അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കപ്പൽ ഗതാഗതത്തിന് മേലുള്ള നിയന്ത്രണങ്ങൾ ഇറാൻ നീക്കിയാൽ മാത്രമേ നാവിക ഉപരോധത്തിൽ മാറ്റം വരുത്തൂ എന്നാണ് യുഎസ് നിലപാട്. ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കപ്പെടണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്കിലും ബാബ് അൽ-മന്ദെബിലും വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാരിടൈം വിവരശേഖരണ സ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ മുൻ ആഴ്ചകളെ അപേക്ഷിച്ച് നേരിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും, സംഘർഷത്തിന് മുമ്പുണ്ടായിരുന്ന ഗതാഗതത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമാണിത്. ഇൻഷുറൻസ് നിരക്കുകളിലെ കുത്തനെ ഉള്ള വർധനവും സുരക്ഷാ ആശങ്കകളും കാരണം മിക്ക അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളും ഇപ്പോഴും ഈ പാത ഒഴിവാക്കുകയാണ്.
ഹോർമുസ് പ്രതിസന്ധി നീണ്ടുപോകുന്നത് ആഗോള എണ്ണവിപണിയെയും ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വീണ്ടും ഉയരത്തിലേക്ക് കുതിക്കുകയാണ്. ഒമാൻ കേന്ദ്രീകരിച്ച് ഡിപ്ലോമാറ്റിക് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, യുഎസും ഇറാനും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് പ്രത്യാഘാതം രൂക്ഷമാക്കുന്നു.










