യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമെന്ന് അധികൃതർ.
ദുബൈ: ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ അധികൃതർ. രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) വ്യക്തമാക്കി.
കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും യുഎഇയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ ഒഴിവാക്കുന്നതാണ് ഉചിതമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എബോളയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന നിരവധി തെറ്റിദ്ധാരണകൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു. കോവിഡ്-19 പോലെ എബോളയും വായുവിലൂടെ പകരുന്ന രോഗമാണെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരായ വ്യക്തികളുടെ രക്തം, ഉമിനീർ, വിയർപ്പ്, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള വൈറസ് പകരുന്നത്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുമെന്ന വാദവും വസ്തുതാവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമാണ് രോഗവ്യാപന സാധ്യത ഉണ്ടാകുന്നത്. അതിനാൽ രോഗവ്യാപനത്തെക്കുറിച്ചുള്ള അമിതഭയവും തെറ്റായ വിവരങ്ങളും ഒഴിവാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
എബോള വ്യാപനം ആഗോള മഹാമാരിയായി മാറാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും തെറ്റാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ചരിത്രത്തിൽ ഇതുവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ശക്തമായി തുടരുകയാണ്. ആശുപത്രികൾ, അടിയന്തര മെഡിക്കൽ പ്രതികരണ സംഘങ്ങൾ, രോഗനിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശ്വസനീയമല്ലാത്ത സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സർക്കാർ ഏജൻസികളുടെയും ആരോഗ്യ വകുപ്പിന്റെയും അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.












































