ദുബൈ: ആറ് രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് ഉടമകൾക്കുകൂടി ഓൺ-അറൈവൽ വിസ സൗകര്യം വ്യാപിപ്പിച്ച് യു.എ.ഇ. പുതിയ തീരുമാനപ്രകാരം ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക (സൗത്ത് ആഫ്രിക്ക) എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇനി യു.എ.ഇയിൽ എത്തുമ്പോൾ ഓൺ-അറൈവൽ വിസ ലഭിക്കും.
എന്നാൽ ഈ ആനുകൂല്യം ലഭിക്കാൻ യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് അല്ലെങ്കിൽ കാനഡ എന്നിവയിൽ ഏതെങ്കിലും രാജ്യത്തിന്റെ സാധുവായ റസിഡൻസ് പെർമിറ്റ് (താമസ വിസ) ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് യു.എ.ഇയിൽ എത്തിച്ചേരുമ്പോൾ 14 ദിവസത്തേക്കോ 60 ദിവസത്തേക്കോ വിസ അനുവദിക്കും.
സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, സാമ്പത്തിക-സാംസ്കാരിക സഹകരണം വിപുലീകരിക്കുക, യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിദേശകാര്യ മന്ത്രാലയവും ഫെഡറൽ അതോറിറ്റിയും ചേർന്ന് പുതിയ ഇളവ് നടപ്പാക്കിയത്.
ബിസിനസ്, നിക്ഷേപം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരാനും ഈ നടപടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
പുതിയ വ്യവസ്ഥകൾ പ്രകാരം 14 ദിവസത്തെ ഓൺ-അറൈവൽ വിസ യു.എ.ഇയിൽ നിന്ന് തന്നെ ഒരു തവണ കൂടി ദീർഘിപ്പിക്കാം. എന്നാൽ 60 ദിവസത്തെ വിസയ്ക്ക് കാലാവധി നീട്ടാൻ സൗകര്യമുണ്ടാകില്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കും.
14 ദിവസത്തെ ഓൺ-അറൈവൽ വിസയ്ക്ക് 100 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹവുമാണ് ഇഷ്യൂവൻസ് ഫീസ്.















