വസ്ത്രങ്ങളാണെന്ന് തെറ്റായി രേഖപ്പെടുത്തി മൂന്ന് എയർ കാർഗോ കേന്ദ്രങ്ങൾ വഴി കടത്താൻ ശ്രമിച്ച 3,60,500 കാർട്ടൺ സിഗരറ്റുകളാണ് പിടിച്ചെടുത്തത്.
ദുബായ് : യൂറോപ്യൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 7 കോടിയിലധികം വ്യാജ സിഗരറ്റുകൾ ദുബായ് കസ്റ്റംസ് പിടികൂടി. വസ്ത്രങ്ങളെന്ന് തെറ്റായി രേഖപ്പെടുത്തി ഒമ്പത് വ്യത്യസ്ത ചരക്ക് നീക്കങ്ങളിലായിട്ടാണ് ഇവ കടത്താൻ ശ്രമിച്ചത്.
ഏകദേശം ഏഴ് ടൺ പുകയില അടങ്ങിയ 3,60,500 കാർട്ടൺ സിഗരറ്റുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. എമിറേറ്റിലെ മൂന്ന് വ്യത്യസ്ത എയർ കാർഗോ കേന്ദ്രങ്ങൾ വഴി കടത്താൻ ശ്രമിച്ച ഈ ചരക്കുകൾ ഒരേ ഇറക്കുമതിക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഷിപ്‌മെന്റ് ഡാറ്റയും റിസ്ക് ഇൻഡിക്കേറ്ററുകളും വിശകലനം ചെയ്താണ് അനധികൃത നീക്കം തടഞ്ഞത്.
കസ്റ്റംസിന്റെ അത്യാധുനിക ടാർഗെറ്റിംഗ് സംവിധാനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുനിന്ന് ചരക്കുകൾ പുറപ്പെടുന്നതിന് മുൻപ് തന്നെ ഡാറ്റാ ലിങ്കുകൾ വിശകലനം ചെയ്ത് കള്ളക്കടത്ത് ശ്രമം തിരിച്ചറിയാൻ പരിശോധനാ സംഘത്തിന് സാധിച്ചു.
ദുബായിലെ എയർ കാർഗോ കേന്ദ്രങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 182 പിടിച്ചെടുക്കലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 21 എണ്ണം കസ്റ്റംസ് ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ, 161 എണ്ണം സുരക്ഷാ വിഭാഗം കണ്ടെത്തിയവയാണ്. അനധികൃത വ്യാപാരങ്ങൾ തടയുന്നതിലും വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിലും ഡാറ്റാ അനലിറ്റിക്സിന്റെയും റിസ്ക് പ്രൊഫൈലിംഗിന്റെയും പങ്ക് ഈ സംഭവം വ്യക്തമാക്കുന്നു.










