അടുത്ത ആഴ്ചയുടെ തുടക്കം വരെ അന്തരീക്ഷം അസ്ഥിരമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദുബായ് : യുഎഇയിലെ ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴും, രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും വേനൽമഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം രാജ്യത്ത് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം വായുവിന്റെ താപസവഹനം മൂലം രൂപപ്പെടുന്ന convective മേഘങ്ങൾ ശക്തമാകാനും, കിഴക്കൻ-പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്.
കിഴക്കുനിന്നുള്ള ന്യൂനമർദ്ദ വ്യവസ്ഥയും അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടിലെ താഴ്ന്ന മർദ്ദ മേഖലയും സംയോജിക്കുന്നതാണ് നിലവിലെ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം. പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം താപനില ഉയരുമ്പോൾ ഇത്തരം മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്.
രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശ നഗരങ്ങളിൽ താപനില 38 മുതൽ 44 ഡിഗ്രി വരെയും മലയോര മേഖലകളിൽ 30 മുതൽ 38 ഡിഗ്രി വരെയും ആയിരിക്കും.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന തെക്കുകിഴക്കൻ-വടക്കുകിഴക്കൻ കാറ്റ്, മേഘ രൂപീകരണ വേളകളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. ഇത് തുറസ്സായ റോഡുകളിലും മരുഭൂമി പാതകളിലും പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി പെട്ടെന്ന് കുറയാനും ഇടയാക്കും.
അതേസമയം, അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായി തുടരുമെന്നാണ് പ്രവചനം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ മേഘങ്ങൾ ശക്തമാകുമെന്ന് വരാനിരിക്കുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥാ അവലോകനം വ്യക്തമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും സമാന സാഹചര്യമായിരിക്കും. തിങ്കളാഴ്ചയോടെ വീണ്ടും തെക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ സാധ്യത വർദ്ധിക്കുകയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും ചെയ്യും.










