ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി; നേരിട്ടുള്ള ചർച്ചകൾ തള്ളി ഇറാൻ.
വാഷിംഗ്ടൺ:ലോകത്തെ പ്രമുഖ എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി പാത വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. വരും ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും.
അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും ബാധിച്ച പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ദൗത്യങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
മധ്യസ്ഥത വഹിക്കുന്ന ഖത്തർ ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിച്ചതായി സ്ഥിരീകരിച്ചു. കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വ്യപാര പാത പുനഃസ്ഥാപിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഇരുവിഭാഗങ്ങളും ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഖത്തർ വ്യക്തമാക്കുന്നു.
അതേസമയം ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അന്തിമ കരാറിലേക്ക് എത്തുന്നതിന് ഇനിയും നടപടികൾ പൂർത്തിയാകാനുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകളും വ്യക്തമായ ഉറപ്പുകളും ലഭിക്കാതെ ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന സൂചനയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്നത്.
ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇതിനോട് ഇറാന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുന്നില്ലെന്നും ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ വഴിയാണ് ആശയവിനിമയം നടക്കുന്നതെന്നുമാണ് ടെഹ്റാന്റെ നിലപാട്.
ഹോർമുസ് കടലിടുക്ക് വീണ്ടും സജീവമാകുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള ഇന്ധന വിപണിയിൽ താൽക്കാലിക ആശ്വാസം പ്രകടമായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്ന ശേഷമേ ചരക്ക് കപ്പലുകൾ പാത വഴി പുനരാരംഭിക്കൂ എന്നാണ് പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ നിലപാട്.










