രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയരാനും സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനൊപ്പം കിഴക്കൻ, തെക്കൻ മേഖലകളിൽ വേനൽമഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷത്തിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടുന്നത് കാരണം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ പ്രാദേശികമായി മഴ ലഭിച്ചേക്കും.
ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശങ്ങളിലും ദ്വീപുകളിലും 39 ഡിഗ്രി മുതൽ 45 ഡിഗ്രി വരെയും മലയോര മേഖലകളിൽ 33 ഡിഗ്രി മുതൽ 39 ഡിഗ്രി വരെയുമായിരിക്കും ചൂട്. ചൊവ്വാഴ്ച അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, മെസൈറ എന്നിവിടങ്ങളിൽ താപനില 50.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ റോഡുകളിലും മരുഭൂമി മേഖലകളിലും പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാൻ ഇടയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായി തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. ഇത് ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞിന് കാരണമായേക്കാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.
വ്യാഴാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടായേക്കുമെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റ് തുടരും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമെന്നും ഞായറാഴ്ചയോടെ കാലാവസ്ഥ വീണ്ടും സാധാരണ നിലയിലാകുമെന്നും എൻസിഎം വ്യക്തമാക്കി.










