അബുദാബി: വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അറബ് ഭൂപ്രദേശങ്ങളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ന്യായമാണെന്ന യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ പരാമർശത്തിനെതിരെ യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ശക്തമായി രംഗത്ത്.
അമേരിക്കൻ കമന്റേറ്റർ ടക്കർ കാൾസണിന്റെ പോഡ്‌കാസ്റ്റിൽ നടത്തിയ പ്രസ്താവനകൾക്കെതിരെ അറബ് ലോകം അഗാധമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനമാണ് അംബാസഡറുടെ വാക്കുകളെന്ന് സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി.
യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. കൂടാതെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒഐസി), ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജിസിസി), അറബ് ലീഗ് എന്നീ സംഘടനകളും നിലപാട് വ്യക്തമാക്കി.
ഗാസ സംഘർഷം അവസാനിപ്പിക്കാനും പലസ്തീൻ ജനതയ്ക്ക് സ്വതന്ത്ര രാഷ്ട്രം ഉറപ്പാക്കാനുമായി യുഎസ് പ്രസിഡന്റ് Donald Trump മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ് അംബാസഡറുടെ പ്രസ്താവനയെന്ന് വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി. സമാധാനപരമായ സഹവർത്തിത്വത്തിനും രാഷ്ട്രീയ പരിഹാരത്തിനുമായി നടക്കുന്ന ശ്രമങ്ങളെ ഇത്തരം പരാമർശങ്ങൾ ദുർബലപ്പെടുത്തുകയും സംഘർഷങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
അധിനിവേശ പലസ്തീൻ പ്രദേശത്തോ മറ്റ് അറബ് ഭൂമികളിലോ ഇസ്രയേലിന് പരമാധികാരവുമില്ലെന്ന് അറബ് രാജ്യങ്ങൾ ആവർത്തിച്ചു. വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളെയും ഗാസ മുനമ്പിനെ വേർതിരിക്കുന്ന നീക്കങ്ങളെയും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. 1967 ജൂൺ 4ലെ അതിർത്തികൾ പ്രകാരം സ്വയം നിർണയാവകാശമുള്ള സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രയേലിന്റെ വിപുലീകരണ നയങ്ങളും നിയമവിരുദ്ധ നടപടികളും തുടരുന്നത് മേഖലയിൽ അക്രമവും അസ്ഥിരതയും വർധിപ്പിക്കാനേ കാരണമാവുകയുള്ളൂവെന്നും അറബ് മന്ത്രാലയങ്ങൾ വ്യക്തമാക്കി.










































