ഇസ്ലാമാബാദ്/റിയാദ്: സൗദി അറേബ്യക്കെതിരായ ഏതൊരു ആക്രമണവും പാകിസ്‌താനെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പാകിസ്‌താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ വ്യക്തമാക്കി. സൗദിയുമായുള്ള സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ച് ഇറാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുമായി ഒപ്പുവെച്ച തന്ത്രപ്രധാന പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്ന് ദാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്‌താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, വിദേശാക്രമണങ്ങളെ സംയുക്തമായി ചെറുക്കുക, ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കുമെതിരായ ആക്രമണമെന്നായി കണക്കാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ.
ഏകദേശം 25 ലക്ഷം പാകിസ്‌താൻ പൗരന്മാർ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെന്നും, 33,000 പാകിസ്‌താൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും ദാർ വ്യക്തമാക്കി. സൗദിയുടെ സുരക്ഷക്കും സ്ഥിരതക്കും പാകിസ്‌താൻ നൽകുന്ന പ്രാധാന്യം ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Pakistan’s Foreign Minister Ishaq Dar warned that any attack on Saudi Arabia would be considered an attack on Pakistan, citing the joint defence pact signed between the two nations. He also informed Iran about the strategic agreement amid rising regional tensions.










































