ദുബായ്: നികുതി ഇളവിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യു എ ഇ യിൽ നിന്നുള്ള സ്വർണ്ണം- വെള്ളി ഇറക്കുമതിക്ക് ഇന്ത്യ കർശന നിയമങ്ങൾ ഏർപ്പെടുത്തി.
2025 ലെ ഇന്ത്യയുടെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ നീക്കത്തിലൂടെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലുള്ള താരിഫ് ഇളവുകളുടെ ദുരുപയോഗം തടയുക എന്നതാണ് ലക്ഷ്യമാക്കുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി സ്വർണ്ണ ഡോർ, സിൽവർ ഡോർ, ഉയർന്ന ശുദ്ധിയുള്ള പ്ലാറ്റിനം എന്നിവയ്ക്കായി പുതിയ ഹാർമോണൈസ്ഡ് സിസ്റ്റം (H S ) കോഡുകൾ നൽകും..’സെപ’ പ്രകാരമുള്ള കുറഞ്ഞ ഇറക്കുമതി തീരുവ പ്രയോജനപ്പെടുത്തുന്നതിന് ഇറക്കുമതിക്കാർ 99 ശതമാനം സ്വർണ്ണം അടങ്ങിയ ഏതാണ്ട് ശുദ്ധമായ സ്വർണ്ണത്തെ പ്ലാറ്റിനം സംയുക്തമായി ലേബൽ ചെയ്താണ് ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ 99 ശതമാനമോ അതിൽ കൂടുതലോ പരിശുദ്ധിയുള്ള പ്ലാറ്റിനത്തിന് ഒരു പ്രത്യേക HS കോഡ് നൽകുന്നതിലൂടെ യഥാർത്ഥ പ്ലാറ്റിനം ഇറക്കുമതികൾക്ക് മാത്രമേ തീരുവ ഇളവുകൾ ലഭിക്കൂ എന്നുറപ്പാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട ഏജൻസികൾ, യോഗ്യതയുള്ള ജ്വല്ലറികൾ, ‘സെപ’ പ്രകാരം സാധുവായ ‘താരിഫ് നിരക്ക് ക്വാട്ട’ (TRQ) ഉടമകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിയിട്ടുണ്ട്.
ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, യുഎഇയിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി സമീപ വർഷങ്ങളിൽ വൻ തോതിൽ വർദ്ധിച്ചു. 2023 സാമ്പത്തിക വർഷത്തിലെ 3.5 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 10.7 ബില്യൺ ഡോളറിന്റെ വളർച്ചയാണ് കൈവരിച്ചത്. യുഎഇയിൽ നിന്നുള്ള ആകെ ഇറക്കുമതിയിൽ 9.8 ശതമാനം കുറവുണ്ടായിരിക്കെയാണ് സ്വർണ ഇറക്കുമതിയിൽ ഗണ്യമായ വർദ്ധന ഉണ്ടായത്.