ദുബൈ: ഞായറാഴ്ച എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രത്യേകിച്ചും, മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും കുട്ടികളുള്ള അമ്മമാർക്കും വേണ്ടിയാണിതെന്നും അധികൃതർ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനം കൂടുതൽ ജനകീയവും വ്യാപകവുമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണീ മാറ്റം നടപ്പാക്കുന്നത്. പൊതുഗതാഗതം എല്ലാവർക്കും സുരക്ഷിതവും സൗകര്യപ്രദവുമാക്കുക എന്ന ആർ.ടി.എയുടെ വിശാല ദൗത്യവുമായി സാംയോജിപ്പിച്ച്, ദുർബല യാത്രക്കാർക്ക് കൂടുതൽ സുഖ സൗകര്യങ്ങളോടും, അന്തസ്സോടും, മനസ്സമാധാനത്തോടും കൂടി യാത്ര ചെയ്യാൻ കഴിയുമെന്ന് ഈ സംരംഭം ഉറപ്പാക്കുന്നു.മുൻ സീറ്റുകൾ ഏറ്റവും ആവശ്യമുള്ളവർക്ക് റിസർവ് ചെയ്യുക എന്നത് കൂടുതൽ കാരുണ്യപരമായ യാത്രാ സംസ്കാരത്തിലേക്കുള്ള ലളിതവും എന്നാൽ ശക്തവുമായ ചുവടുവയ്പ്പാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.നഗരത്തിന്റെ സംയോജിത ഗതാഗത ശൃംഖലയുടെ നിർണായക ഘടകമായ ദുബൈയുടെ പൊതു ബസ് സംവിധാനം മുഖേന 187 റൂട്ടുകളിലായി 1,390ലധികം ബസുകൾ സർവിസ് നടത്തുന്നു. പ്രതിദിനം 11,000 ട്രിപ്പുകൾ പൂർത്തിയാക്കുകയും അര ദശ ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്യുന്നു. ഈ ആധുനിക എ.സി ബസുകൾ നിശ്ചയദാർഢ്യ(ഭിന്നശേഷി)ക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിപുലമായ സുരക്ഷയും പ്രവേശന ക്ഷമതയും ഉൾക്കൊണ്ടുള്ള യാത്ര ഉറപ്പാക്കുന്നു.കാര്യക്ഷമമായ യാത്രയെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ഈ വർഷം ഒമ്പത് എക്സ്പ്രസ് റൂട്ടുകൾ, ഒമ്പത് മെട്രോ ലിങ്ക് സർവിസുകൾ, നാല് ടാക്സി റൂട്ടുകൾ എന്നിവ ആർ.ടി.എ അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചും ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, ടാക്സി സംവിധാനങ്ങൾ എന്നിവയിലേക്ക് തടസ്സമില്ലാത്ത കണക്ഷനുകൾ വാഗ്ദാനം ചെയ്തും ആണിവ നടപ്പാക്കുക.