ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച വേൾഡ് പൊലിസ് സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 53,922 പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ 300%ത്തിലധികം വർധനയാണിതെന്ന് ദുബൈ പൊലിസ് മീഡിയ അധികൃതർ അറിയിച്ചു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ പ്രമുഖ ഇവന്റ് ഏജൻസിയായ ഡി.എക്സ്.ബി ലൈവുമായി സഹകരിച്ച് ദുബൈ പൊലിസ് സംഘടിപ്പിച്ച ഉച്ചകോടിയിൽ 6 ആഭ്യന്തര മന്ത്രിമാർ, 4 ഡെപ്യൂട്ടി മന്ത്രിമാർ, 45 പൊലിസ് മേധാവികൾ, 41 ഡെപ്യൂട്ടി പൊലിസ് മേധാവികൾ, 692 അംബാസഡർമാർ, കോൺസുൽ ജനറൽമാർ, മുതിർന്ന നയതന്ത്രജ്ഞർ സംബന്ധിച്ച്. നിയമ നിർവഹണത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒത്തുചേരലുകളിൽ ഒന്നായി മാറി ഈ ഉച്ചകോടി.302 പ്രഭാഷകർ 140 പ്രത്യേക സെഷനുകൾ അവതരിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധതാ സമിതി, പൊലിസ് സേനയിലെ എ.ഐ, ഡിജിറ്റൽ തട്ടിപ്പുകൾ തടയാനുള്ള വിഭാഗം, കമ്മ്യൂണിറ്റി പൊലിസിംഗ്, വ്യോമയാന സുരക്ഷ, യുവ ഉദ്യോഗസ്ഥരുടെ വ്യക്തിത്വ വികാസം എന്നിവയുൾപ്പെടെ 12 പ്രധാന വിഷയങ്ങളെ ഉച്ചകോടി അഭിസംബോധന ചെയ്തു.
ആഗോള സുരക്ഷാ സഹകരണത്തിനുള്ള മുൻനിര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ പ്രശസ്തി ഉറപ്പിക്കുന്ന ചർച്ചകളിൽ മൊത്തം 922 ഉന്നത ഉദ്യോഗസ്ഥർ, സുരക്ഷാ വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.സഹകരണവും നവീകരണവും വളർത്തിയെടുക്കുന്നതിനായി പൊലിസ് ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ, അക്കാദമിക് ഇൻസ്റ്റിട്യൂട്ടുകൾ എന്നിവയ്ക്കിടയിൽ 38 ധാരണാപത്രങ്ങളിൽ ഒപ്പുവെയ്ക്കാനും ഈ പരിപാടി സഹായകമായി. ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അവാർഡുകളിൽ 900ത്തിലധികം പേർ ഉൾപ്പെട്ടു. സമാപന ദിവസം 12 വിജയികളെ ആദരിച്ചു.ഈ വർഷത്തെ പങ്കാളിത്തവും സ്വാധീനവും പ്രതീക്ഷകൾക്കപ്പുറമായിരുന്നുവെന്ന് വേൾഡ് പൊലിസ് സമ്മിറ്റ് സെക്രട്ടറി ജനറൽ ലെഫ്റ്റനന്റ് കേണൽ ഡോ. റാഷിദ് ഹംദാൻ അൽഖറാഫി അഭിപ്രായപ്പെട്ടു.ഇത്തരമൊരു സുപ്രധാന പരിപാടിയെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും, ലോകോത്തര അന്താരാഷ്ട്ര ഉച്ചകോടികൾ സംഘടിപ്പിക്കുന്നതിൽ ദുബൈയുടെ ഭരണ നേതൃത്വത്തെ അതിന്റെ വളർന്നു വരുന്ന വിജയം പ്രതിഫലിപ്പിക്കുന്നുവെന്നും ഡി.എക്സ്.ബി ലൈവ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഹമ്മാദി പറഞ്ഞു.
ഉച്ചകോടിയിൽ ‘പേൾസ് ഇൻ പൊലിസിംഗ്’ പോലുള്ള മുൻനിര ഇവന്റുകളും ന്യൂയോർക് യുണിവേഴ്‌സിറ്റി അബൂദബി സംഘടിപ്പിച്ച അക്കാദമിക് സിമ്പോസിയവും ഉണ്ടായിരുന്നു. ഇന്റർപോൾ, യൂറോപോൾ, യുനോഡിസി, ഡബ്ലിയു.എച്ച്.ഒ, എമിറേറ്റ്സ് എയർലൈൻ, ഐഡീമിയ, ഡെൽ ടെക്നോളജീസ്, അൽകാടെൽ-ലൂസെന്റ് എന്റർപ്രൈസ്, ദഹുവ, ജി42 തുടങ്ങിയവർ പ്രധാന പ്രായോജകരായിരുന്നു.
സുരക്ഷാ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും അടുത്ത തലമുറ ഉദ്യോഗസ്ഥരെ തയാറാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച നിരവധി സെഷനുകൾ നടന്ന വിവിധ പാനലുകളിലും വർക്ക്ഷോപ്പുകളിലും വനിതാ നേതാക്കൾ ശക്തമായ പങ്ക് വഹിച്ചു.
പ്രമുഖ ടെക് കമ്പനികളും അവരുടെ സൊലൂഷനുകളും പ്രദർശിപ്പിച്ചു. മൂന്നാം വർഷ ഉച്ചകോടി പങ്കാളിയായ പ്രെസൈറ്റ് എ.ഐ അധിഷ്ഠിത അനലിറ്റിക്സ് അവതരിപ്പിച്ചു.
സ്മാർട്ട് സാങ്കേതിക വിദ്യയിലൂടെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ദുബൈ പൊലിസുമായുള്ള സഹകരണത്തെക്കുറിച്ച് സെനിത്ത് ടെക്നോളജീസ് സി.ഇ.ഒ റസ്സൽ ഹമ്മാദ് എടുത്തു പറഞ്ഞു. ലോകമെമ്പാടുമുള്ള നിയമ പാലകർക്ക് പ്രവർത്തന സുരക്ഷ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ വാഹന ലൈറ്റിംഗ് സംവിധാനങ്ങൾ ഫെഡറൽ സിഗ്നൽ കോർപറേഷൻ പുറത്തിറക്കി.
2022ൽ ആരംഭിച്ച ശേഷം ലോക പൊലിസ് ഉച്ചകോടി ഈ രംഗത്തെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര വേദിയായി അതിവേഗം വളർന്നു. സുരക്ഷ, ടൂറിസം, ആഗോള ഇടപെടൽ എന്നിവയിൽ മികവിന്റെ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ നിലവാരം ശക്തിപ്പെടുത്തുന്നതായിരുന്നു ഈ ശ്രദ്ധേയ ഉച്ചകോടി.