തിരുവനന്തപുരം: സി.പി.എമ്മുമായി ഭിന്നതയുണ്ടാക്കി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണക്കാൻ യു.ഡി.എഫിൽ ധാരണയെന്ന സൂചന. നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേതാക്കൾ പൊതുവേ ഇതിന് അനുകൂല നിലപാടിലാണ്. അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്താതെ സുധാകരനെ പിന്തുണക്കുന്നതിലേക്കാണ് കോൺഗ്രസിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
ഘടകകക്ഷികൾക്കിടയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ആശയവിനിമയം നടന്നിട്ടുണ്ട്. സി.പി.എമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളൽ സൃഷ്ടിക്കാൻ ഇതിലും നല്ല അവസരമില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രാദേശിക കോൺഗ്രസ് നേതാക്കളും ഈ നീക്കത്തിന് അനുകൂല നിലപാടിലാണ്.
അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ സാധ്യതാപട്ടികയിൽ എം. ലിജുവിന്റെ പേരാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ സുധാകരന്റെ സ്വതന്ത്ര സ്ഥാനാർഥിത്വ പ്രഖ്യാപനം മുന്നിൽകണ്ട് അമ്പലപ്പുഴയ്ക്ക് പുറമേ ഉടുമ്പൻചോലയും തൃപ്പൂണിത്തുറയും പരിഗണിച്ച് ലിജുവിന്റെ പേര് ചർച്ചകളിൽ നിലനിൽക്കുകയാണ്.
സി.പി.എമ്മിലെ ചില പ്രവർത്തകർ ഇപ്പോഴും സുധാകരനോട് അനുഭാവം പുലർത്തുന്നവരാണ്. ഔദ്യോഗിക നേതൃത്വത്തോട് എതിർപ്പുള്ള ഈ വോട്ടുകൾ സുധാകരനിലേക്കെത്തുമെന്നാണു യു.ഡി.എഫ് കണക്കുകൂട്ടൽ. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിലൂടെ ജില്ലയിലെ സി.പി.എം സംഘടനയിൽ ആശയക്കുഴപ്പം ഉണ്ടാകാമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
സി.പി.എമ്മിലെ മുതിർന്ന നേതാവും അഴിമതിയില്ലാത്ത പ്രതിഛായയുമുള്ള ഒരാൾ പോലും ഇടതുഭരണത്തോട് അസന്തോഷം പ്രകടിപ്പിക്കുന്നുവെന്ന പ്രചാരണം നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാമെന്നതാണ് കോൺഗ്രസ് ക്യാമ്പുകളുടെ പ്രതീക്ഷ.








































