അബുദാബി :ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നവർക്ക് അബുദാബി പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഒരു പ്രധാന ജങ്ഷനിലുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കിയത്. ശ്രദ്ധയില്ലാത്ത ഡ്രൈവിങ് എത്രത്തോളം അപകടകരമാണെന്നും ഇത് എടുത്തു കാണിക്കുന്നു.അബുദാബി മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ‘യുവർ കമന്റ്’ പദ്ധതിയുടെ ഭാഗമായി പുറത്തുവിട്ട വിഡിയോയിൽ ഒരു ചെറിയ കാർ ഇടത് തിരിയുന്നതിനിടെ ക്രോസ് റോഡിൽ നിന്ന് അതിവേഗത്തിൽ വന്ന ബസുമായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു വീഴുകയും കാർ പൂർണമായും തകരുകയും ചെയ്തു. ഡ്രൈവറുടെ ശ്രദ്ധയില്ലായ്മയാണ് അപകടത്തിന് കാരണമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കുക, ബ്രൗസ് ചെയ്യുക, സമൂഹമാധ്യമത്തിൽ ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തത് മരണത്തിലേക്ക് വരെ നയിക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് ജങ്ഷനുകളിൽ ഇത് അതീവ അപകടകരമാണ്.വാഹനങ്ങൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് അബുദാബിയിൽ 2020-ൽ പ്രാബല്യത്തിൽ വന്ന നിയമം നമ്പർ 5 അനുസരിച്ച് ചുവപ്പ് സിഗ്നൽ തെറ്റിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടുന്നതിന് 50,000 ദിർഹം പിഴ അടയ്‌ക്കണം. കൂടാതെ നിയമലംഘനം നടത്തിയ ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. പിഴ മൂന്ന് മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വാഹനം പൊതു ലേലത്തിൽ വിൽക്കും.