കോഴിക്കോട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിയിലെ മുൻനിര യുവനേതാക്കൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടി സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, നിലവിലെ സ്പീക്കർ എ.എൻ. ഷംസീർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡന്റ് വി.പി. സാനു, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, വനിത യുവജന നേതാവ് ചിന്താ ജെറോം എന്നിവർക്കൊന്നും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചില്ല.
ഇവർക്കൊപ്പം ജെയ്ക് സി. തോമസ്, കെ.എസ്. അരുൺ കുമാർ, തിരുവനന്തപുരത്തെ മുൻ മേയർ ആര്യ രാജേന്ദ്രൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ് തുടങ്ങിയവരും തെരഞ്ഞെടുപ്പ് മത്സരത്തിൽ ഉൾപ്പെട്ടിട്ടില്ല. പാർട്ടി വേദികളിലും ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന യുവമുഖങ്ങളെ പരിഗണിക്കാത്തത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാവുകയാണ്.
കുറച്ച് പേർക്ക് മാത്രം അവസരം
അതേസമയം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവ് എന്നിവർക്കാണ് ഇത്തവണ മത്സരിക്കാൻ അവസരം ലഭിച്ചത്.
സിറ്റിങ് എം.എൽ.എമാർക്ക് മുൻഗണന
മൂന്നാം തവണയും അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തവണ വിജയിച്ച സിറ്റിങ് എം.എൽ.എമാരിൽ പലർക്കും വീണ്ടും അവസരം നൽകിയിട്ടുണ്ട്. ആകെ 56 സിറ്റിങ് എം.എൽ.എമാരാണ് ഇത്തവണയും മത്സരിക്കുന്നത്.
വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന നിരവധി നേതാക്കളെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിലും പാർട്ടി അണികളിലും ചർച്ച ശക്തമായി. ജെയ്ക് സി. തോമസ് പോലുള്ള ശക്തമായ സ്ഥാനാർത്ഥികളെയും എം. സ്വരാജ് പോലുള്ള വാഗ്മികളായ നേതാക്കളെയും ഒഴിവാക്കിയത് അണികളിൽ അമർഷത്തിന് ഇടയാക്കിയതായി റിപ്പോർട്ടുകളുണ്ട്. മണ്ഡലങ്ങളിലെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ മുകളിൽ നിന്ന് എടുത്ത തീരുമാനമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
മുൻ മന്ത്രിമാരെയും സിറ്റിങ് എം.എൽ.എമാരെയും വീണ്ടും പരിഗണിക്കുമ്പോൾ യുവനേതാക്കളെ ഒഴിവാക്കിയതിന്റെ രാഷ്ട്രീയ പ്രതിഫലം എന്താകുമെന്ന ആശങ്ക എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.









































