ഷാർജ: ഷാർജ ആസ്ഥാനമായ മാലിന്യ സംസ്കരണ സ്ഥാപനമായ ബീഅ നേതൃത്വത്തിൽ ശതകോടി
ദിർഹമിന്റെ ഫ്രീ ഹോൾഡ് പദ്ധതിയായ ഖാലിദ് ബിൻ സുൽത്താൻ സിറ്റിക്ക് സമാരംഭമായി. ദൈദ് റോഡിനും ഖോർഫക്കാൻ റോഡിനുമിടയിലാണ് പുതിയ ഫ്രീ ഹോൾഡ് റിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നത്.യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകനായിരുന്ന പരേതനായ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പേരിലുള്ള ഈ പദ്ധതി സുസ്ഥിര ഊർജ പദ്ധതികളിലൂടെ ശ്രദ്ധേയമായ ബീഅയാണ് നിർമിക്കുന്നത്. 1.5 കിലോ മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന, പൂർണമായും മാലിന്യ മുക്തമായ സുസ്ഥിര പദ്ധതിയാണിത്. സഹ ഹദീദ് രൂപകൽപന ചെയ്ത പദ്ധതി ഭാവിയിലെ നഗരം എന്ന ലക്ഷ്യത്തോടെയാണ് നിർമിക്കുന്നതെന്ന് ബീഅ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.
ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഏത് രാജ്യക്കാർക്കും നഗരത്തിൽ സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കും.“ഇത് ലീഡ് സർട്ടിഫൈഡ് മാസ്റ്റർ പ്ലാൻ കൂടിയാണ്. ഇതിനെ സ്മാർട്ട് സുസ്ഥിര നഗരം എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്” -ഹുറൈമൽ വ്യക്തമാക്കി.
ഷാർജയിൽ റിയൽ എസ്റ്റേറ്റിന് ആവശ്യക്കാർ ഏറെയുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഈ വർഷം ആദ്യ പാദത്തിൽ ഷാർജയിലെ വിൽപന മുൻ വർഷത്തേക്കാൾ 31 ശതമാനം വർധിച്ചുവെന്നും കൂട്ടിച്ചേർത്തു.
യു.എ.ഇ-ജി.സി.സി രാഷ്ട്ര പൗരന്മാർ, അറബ് വംശജർ എന്നിവരാണ് കൂടുതലായി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതെന്നും അടുത്ത കാലത്തായി ഏഷ്യൻ വംശജർ ഈ മേഖലയിൽ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബീഅയുടെ കോർപറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന റൗദത് അൽ സിദിറിലാണ് ഖാലിദ് ബിൻ സുൽത്താൻ സിറ്റി നിർമിക്കുന്നത്. അപാർട്ട്മെന്റുകൾക്കൊപ്പം വില്ലകളും ടൗൺ ഹൗസുകളും ഉണ്ടാകും. 1 മില്യൺ ദിർഹം മുതലാണ് അപാർട്മെന്റുകളുടെ വില. വിൽപന ആരംഭിക്കുന്ന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഖാലിദ് ബിൻ സുൽത്താൻ സിറ്റിയിൽ 1,500 വീടുകളാണ് നിർമിക്കുക. പൂർണമായും സംയോജിതവും സ്വയംപര്യാപ്തവുമായ ഒരു സമൂഹത്തിനാവശ്യമായ മറ്റ് ഘടകങ്ങൾ കൂടി ഇതിൽ ഉൾപ്പെടുമെന്നും സമാരംഭ ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.