അബുദാബി : ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും വിജയകരമായി ഒഴിപ്പിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായി ഇറാനിയൻ അധികൃതരുമായും ബന്ധപ്പെട്ട ഏജൻസികളുമായും സഹകരിച്ചാണ് ഈ നടപടി.ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം അമേരിക്കയുമായി ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. സംഘർഷം കാരണം ദുബായിലേക്കുള്ള ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. പല അമേരിക്കൻ, യൂറോപ്യൻ എയർലൈനുകളും മധ്യപൂർവദേശം വഴിയുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.അതേസമയം, സംഘർഷം ലഘൂകരിക്കാനും പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനുമുള്ള വഴികളെക്കുറിച്ച് യുഎഇ ബന്ധപ്പെട്ട കക്ഷികളുമായും തന്ത്രപരമായ പങ്കാളികളുമായും നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. മേഖലയിലെ ജനങ്ങൾക്ക് സ്ഥിരതയും നീതിയും സമൃദ്ധിയും കൈവരിക്കാൻ നയതന്ത്രവും സംഭാഷണവുമാണ് ഏക പോംവഴിയെന്ന് യുഎഇ ആവർത്തിച്ചു വ്യക്തമാക്കി.