ദുബായ് : താമസ കെട്ടിടങ്ങളിലെ ഫ്ലാറ്റുകൾ നിയമ വിരുദ്ധമായി പങ്കുവെച്ച് താമസിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. ഒരു ഫ്ലാറ്റിൽ അനുവദനീയമായതിലും കൂടുതൽ പേർ താമസിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം അപ്പാർട്മെന്റുകൾ ഒഴിയണമെന്ന് മുനിസിപ്പാലിറ്റി ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന്, അനധികൃത പാർട്ടീഷനുകൾക്കെതിരെ ദുബൈ ലാൻഡ് ഡിപാർട്മെന്റുമായും സിവിൽ ഡിഫൻസുമായും സഹകരിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കുകയും അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.അൽ റിഖ്ഖ, അൽ മുറഖബാത്, അൽ ബർഷ, അൽ സത്‍വ, അൽ റഫ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ അധികൃതർ പരിശോധന നടത്തി.ലോഫ്റ്റുകൾ, മരം കൊണ്ടുള്ള പാർട്ടീഷനുകൾ, രൂപമാറ്റം വരുത്തിയ അടുക്കളകൾ തുടങ്ങിയ അനധികൃത പരിഷ്കാരങ്ങൾ തീപിടിത്തത്തിനും മറ്റ് അപകടങ്ങൾക്കും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കാംപയിൻ നടത്തുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുകയും പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കാംപയിനിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഒരു അപാർട്മെന്റിൽ ഏതെങ്കിലും പാർട്ടീഷനോ മാറ്റങ്ങളോ വേണമെങ്കിൽ വാടകക്കാരും വീട്ടുടമസ്ഥരും മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി നേടണമെന്ന് അധികൃതർ നിർദേശിച്ചു.