തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക വിതരണ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യ സിലിണ്ടറുകളുടെ നിലവിലെ വിതരണം വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
അന്തർസംസ്ഥാന തൊഴിലാളികളുടെ വർധിച്ച വരവും ഉപഭോഗം കൂടിയ സാഹചര്യവും പരിഗണിച്ച് നിലവിലെ 20 ശതമാനം വിതരണ വിഹിതം ഉയർത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വിതരണത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികളും യോഗം നിർദേശിച്ചു.
സംസ്ഥാനത്ത് പാചകവാതക വിതരണം സുഗമമാക്കുന്നതിനായി ആശുപത്രികൾ, വിദ്യാലയങ്ങൾ, അഭയകേന്ദ്രങ്ങൾ, ജനകീയ അടുക്കളകൾ, ഐ.ടി. സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന പ്രത്യേക പട്ടിക തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
വിതരണ സാഹചര്യം നിരന്തരം വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയും ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാതല സമിതികളും രൂപീകരിച്ചു.










































